Thursday, October 2, 2014

രോഗികള്‍ക്ക് സാന്ത്വന സംഗീതം പകര്‍ന്ന് രഞ്ജിനി ജോസ്

October 1, 2014 - http://tvnew.in/news/54764.html

RANJINI-JOSEഎറണാകുളം ജനറല്‍ ആശുപത്രിയില്‍ സാന്ത്വന സംഗീതം പകര്‍ന്ന് രഞ്ജിനി ജോസ്. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്‌സ് ആന്റ് മെഡിസിനെന്ന പ്രതിവാര കലാപരിപാടിയുടെ ഭാഗമായാണ് രഞ്ജിനി ജോസ് ഗാനങ്ങള്‍ ആലപിച്ചത്.
മരുന്നിന്റെയും കുത്തിവെയ്പ്പുകളുടെയും വേദന നിറഞ്ഞ അന്തരീക്ഷത്തില്‍ സംഗീതത്തിന്റെ കുളിര്‍ മഴ പെയ്തപ്പോള്‍ രോഗികള്‍ക്ക് അതൊരു പ്രതീക്ഷയായി. ലോകം മുഴുവന്‍ സുഖം പകരാന്‍ സ്‌നേഹദീപമേ മിഴി തുറക്കൂ എന്നു പാടി തുടങ്ങിയ രഞ്ജിനി ജോസ്് എസ്. ജാനകിയുടെയും പി. സുശീലയുടെയും ലതാ മങ്കേഷ്‌ക്കറിന്റെയും ഗാനങ്ങളിലൂടെ സാന്ത്വനമേകി. തിരുമുറിവുകളില്‍ കുളിരമൃതായി പെയ്തിറങ്ങിയ സംഗീതത്തിന് മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര പിന്നണിയൊരുക്കി.
രോഗികളെ സന്ദര്‍ശിച്ച് സ്‌നേഹം പങ്കിട്ട, രഞ്ജിനി ജോസിന്റെ വാക്കുകളിലും സംതൃപ്തി. ഇത്തരമൊരു സാന്ത്വന പരിപാടിയില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇതൊരു പുണ്യ പ്രവര്‍ത്തിയാണ്. മറ്റേത് പരിപാടിയില്‍ പങ്കെടുക്കുന്നതിലും അധികം സന്തോഷം ഇതില്‍ അനുഭവിക്കുന്നുണ്ട്. നമ്മുടെ ഗാനങ്ങള്‍ മറ്റുള്ളവര്‍ക്ക് ആശ്വാസമാകുന്നുവെന്ന് കാണുന്നതിലും സന്തോഷമുണ്ടെന്നും രഞ്ജിനി ജോസ് പറഞ്ഞു.
കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്ട് ആന്റ് മെഡിസിന്‍ സാന്ത്വന പരിപാടിയുടെ ഭാഗമാണ് ജനറല്‍ ആശുപത്രിയില്‍ എല്ലാ ആഴ്ച്ചയും കലാപരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്രമന്ത്രിയായിരുന്ന കെ.വി തോമസ് ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഇതുവരെ 32 ഓളം കലാപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കലയുടെ നന്മ സമൂഹത്തിന് പ്രയോജനപ്പെടുത്തുകയാണ് പരിപാടിയുടെ ഉദ്ദേശ്യമെന്ന് കൊച്ചി ബിനാലെ റിസര്‍ച്ച് ഡയറക്ടര്‍ ബോണി തോമസ് പറഞ്ഞു.
സംഗീതംകൊണ്ട് രോഗം ഭേദമാക്കാനാകുമോയെന്ന് തീര്‍ച്ചയില്ല. എന്നാല്‍, രോഗബാധിതമായ മനസിനെ ജീവിതത്തിന്റെ നല്ല നാളെയിലേക്ക് കൈപിടിച്ച് ഉണര്‍ത്താന്‍ സംഗീതത്തിനാകുമെന്ന് ഇവിടത്തെ കാഴ്ചകള്‍ നമ്മെ പഠിപ്പിക്കുന്നു.

Tuesday, September 30, 2014

കൊച്ചിയില്‍ പോസ്റ്റ്മാന്റെ പേരിലും റോഡ്

September 30, 2014 - http://tvnew.in/news/54491.html - http://tvnew.in/news/50400.html

postman-roadകൊച്ചി: മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്ക്കറിന്റെയും പേരുകളില്‍ റോഡുകളുള്ള നാട്ടില്‍ പോസ്റ്റ്മാന്റെ പേരിലും ഒരു റോഡ്. കൊച്ചി തോപ്പുംപടിയിലാണ് പി.എം ചാക്കോയെന്ന പോസ്റ്റ്മാനോടുള്ള ആദര സൂചകമായി റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിരിക്കുന്നത്.
സ്വാതന്ത്ര്യസമരത്തിന്റെ വിപ്ലവവീര്യം തലയ്ക്കുപിടിച്ച നാളിലാണ് ചേര്‍ത്തലക്കാരനായ പി.എം ചാക്കോയെ കൊച്ചിയില്‍ അഞ്ചലോട്ടക്കാരനായിരുന്ന പിതാവും ജ്യേഷ്ഠനും നിര്‍ബന്ധിച്ച് സര്‍വ്വീസില്‍ കൊണ്ടുവന്നത്. പതിനാലാമത്തെ വയസില്‍ സര്‍വ്വീസിലെത്തിയ ചാക്കോയുടെ പിന്നീടുള്ള ഓട്ടം കൊച്ചിക്കാര്‍ക്കു വേണ്ടിയായിരുന്നു.
പശ്ചിമ കൊച്ചിയും ഇടക്കൊച്ചിയും മുതല്‍ ചെല്ലാനം വരെ ദിവസവും നാല്‍പ്പത് അന്‍പത് കിലോമീറ്ററുകള്‍. എഴുത്തും മണിയോര്‍ഡറുകള്‍ക്കുമൊപ്പം, ജനനവും, മരണവും വാര്‍ത്തയും വിശേഷങ്ങളുമൊക്കെ നാട്ടുകാര്‍ അറിഞ്ഞത് ചാക്കോയിലൂടെയായിരുന്നു. പള്ളുരുത്തി പോസ്റ്റല്‍ ഓഫീസില്‍ നിന്നു 1979ല്‍ വിരമിക്കുന്നതുവരെ ഇത് തുടര്‍ന്നതായി മകന്‍ ജോസ് തമ്പി പറഞ്ഞു.
മറവി ബാധിച്ചെങ്കിലും ചാക്കോയുടെ ജോലിയിലുള്ള കണിശതയെ ഓര്‍ത്തെടുക്കുന്നുണ്ട് അദ്ദേഹത്തിന്റെ പത്‌നി അന്നമ്മ ചാക്കോ. 1987ല്‍ 71ാം വയസിലായിരുന്നു ചാക്കോയുടെ മരണമെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹത്തിന്റെ പേരിലൊരു റോഡ് എന്ന ആശയം നാട്ടുകാരും സുഹൃത്തുക്കളും മുന്നോട്ടുവെച്ചത്. കൗണ്‍സിലറായിരുന്ന കെ.ജെ മാക്‌സി ഇക്കാര്യം ഉന്നയിക്കുകയും 2004ല്‍ കോര്‍പ്പറേഷന്‍ അത് അംഗീകരിക്കുകയും ചെയ്തു. സംസ്ഥാനത്ത്, ഒരു പോസ്റ്റമാന്റെ പേര് പൊതു റോഡിന് നല്‍കിയ ഏക സംഭവവും ഇതാണ്.
ഫേസ്ബുക്ക്, വാട്ട്‌സ് അപ്പ് സന്ദേശങ്ങളിലേക്ക് ജീവിതം പറിച്ചുനട്ട പുതു തലമുറയോടുള്ള ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ റോഡ്. അഞ്ചലോട്ടക്കാരനില്‍ നിന്ന് പോസ്റ്റ്മാനിലെക്കെത്തിയ ആശയ വിനിമയ സംവിധാനത്തിന്റെയും അവയ്ക്ക് സമൂഹത്തിലുണ്ടായിരുന്ന സ്വാധീനത്തിന്റെയും ചരിത്രമാണ് ഇത് പറഞ്ഞുതരുന്നത്.

Tuesday, September 9, 2014

ഒരു നേരത്ത അന്നം പോലുമില്ലാതെ തെരുവിലെ ഓണം

September 7, 2014 - http://tvnew.in/news/50617.html

street-onamകൊച്ചി: ആഘോഷത്തിന്റെ ധൂര്‍ത്തുകളില്‍ നാടും നഗരവും മുങ്ങുമ്പോള്‍ സന്തോഷത്തിന് മറുവഴി ഇല്ലാതെ ചിലര്‍. തെരുവിലെ ചില ജീവിതങ്ങളാണ് ആഘോഷനാളില്‍ ഒരു നേരത്ത അന്നം പോലും ലഭിക്കാതെ പട്ടിണി അനുഭവിക്കുന്നത്.  നാടും നഗരവും ഓണാഘോഷത്തില്‍ മതിമയങ്ങുമ്പോള്‍, ആഘോഷത്തിന്റെ ചെറു നിമിഷം പോലും സ്വന്തമായില്ലാത്ത ചില ജീവിതങ്ങള്‍. ഓണപ്പാട്ടുകളോ, പൂവിളികളോ, പുത്തന്‍ വസ്ത്രങ്ങളോ ഇല്ലാതെ ഒരു നേരത്തെ അന്നത്തിനായി യാചിക്കുന്നവര്‍.
പറയാനേറേയുണ്ട്… പക്ഷേ കേള്‍ക്കാന്‍ ആരുമില്ലെങ്കില്‍ എന്ത് ചെയ്യാന്‍… ജോലിയും കാശും ഉണ്ടായിരുന്നപ്പോള്‍ എല്ലാവരും ഉണ്ടായിരുന്നു, കൂട്ടുകാരും വീട്ടുകാരും… എന്നാല്‍ ആരോഗ്യവും സമ്പാദ്യവുമെല്ലാം ക്ഷയിച്ച നാളില്‍, തെരവിലേക്ക് ഇറങ്ങിയപ്പോള്‍ ഒറ്റയ്ക്കായിരുന്നു.
വീടുകളിലും, ചെറുതും വലുതുമായ ഹോട്ടലുകളിലും ഒരുക്കുന്ന ഓണസദ്യയില്‍ മിച്ചം വന്ന വറ്റുകള്‍ ഇലയില്‍ പൊതിഞ്ഞ് വലിച്ചെറിയുമ്പോള്‍ ഒന്നോര്‍ക്കുക. ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവില്‍ ഇപ്പോഴും ചില ജീവിതങ്ങള്‍ കൈ നീട്ടുന്നുണ്ട്.

Sunday, September 7, 2014

പൂക്കളങ്ങള്‍ക്ക് പൂര്‍ണ്ണതയേകാന്‍ ഓണത്തപ്പന്‍മാര്‍ തയ്യാറായി

September 6, 2014

onathappanകൊച്ചി: പൂക്കളങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കാന്‍ ഓണത്തപ്പന്‍മാര്‍ തയ്യാറായിക്കഴിഞ്ഞു. ഓണത്തിന് തൃക്കാക്കരയപ്പനെ വീടിനുള്ളിലേക്ക് ആനയിക്കുന്നതിന്റെ പ്രതീകമായാണ് ഓണത്തപ്പനെ പൂക്കളങ്ങളില്‍ ഒരുക്കുന്നത്. തൃപ്പൂണിത്തുറ ഏരൂരിലെ അമ്പതോളം കുടുംബങ്ങളില്‍ നിന്നാണ് ഓണത്തപ്പന്മാര്‍ വിപണിയിലെത്തുന്നത്.
തൃക്കാക്കരയപ്പന്റെ പ്രതിരൂപമായാണ് ഓണത്തപ്പനെ നിര്‍മ്മിക്കുന്നത്. കളിമണ്ണില്‍ ചെയ്‌തെടുക്കുന്ന രൂപങ്ങള്‍ക്ക് ചുവന്ന നിറം നല്‍കി ഭംഗി വരുത്തും. ഓണത്തപ്പനൊപ്പം, ഉരല്‍, ചിരവ, അരകല്ല്, മുത്തി, നിലവിളക്ക് എന്നിങ്ങനെ ചെറുരൂപങ്ങളും ഉണ്ടാകും. ഓണത്തിന് തൃക്കാക്കരയപ്പനെ വീടിനുള്ളിലേക്ക് ആനയിക്കുന്നതിന്റെ പ്രതീകമായാണ് ഇവ പൂക്കളത്തില്‍ ഒരുക്കുന്നത്. മഴയില്‍ കുതിര്‍ന്ന് മണ്ണില്‍ തന്നെ ഇവ അലിഞ്ഞുചേരണമെന്നാണ് വിശ്വാസം.
തൃപ്പൂണിത്തുറ ഏരൂരിലെ അമ്പതോളം കുടുംബങ്ങളാണ് പരമ്പരാഗതമായി ഓണത്തപ്പന്മാരെ നിര്‍മ്മിക്കുന്നത്. സെറ്റിന് നൂറ് രൂപ മുതലാണ് വില. തൃപ്പൂണിത്തുറയാണ് പ്രധാന വിപണന കേന്ദ്രം. എന്നാല്‍ കളിമണ്ണ് ലഭിക്കാത്തത് പലരെയും ഈ മേഖലയില്‍ നിന്ന് അകറ്റിയിട്ടുണ്ട്.

Saturday, May 17, 2014

ചാലക്കുടിയില്‍ താരത്തിളക്കത്തില്‍ ഇടതുപക്ഷത്തിന് ജയം

ഷാനവാസ്.എസ്‌ | May 16, 2014 - http://tvnew.in/news/31254.html

innocentതൃശൂര്‍: ചാലക്കുടി മണ്ഡലത്തില്‍ നിന്നും ചരിത്ര വിജയം നേടിയാണ് ഇന്നസെന്റ് പാര്‍ലമെന്റിലെത്തുന്നത്. 13,884 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഇന്നസെന്റ് ഇതോടെ കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തുന്ന ആദ്യ സിനിമാ താരം കൂടിയായി. 3,58,440 വോട്ടുകളാണ് ഇന്നസെന്റ് നേടിയത്. തൊട്ടുപിന്നിലുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് വക്താവുമായ പി.സി ചാക്കോ 3,44,556 വോട്ടുകളോടെ രണ്ടാം സ്ഥാനത്തും ബിജെപിയുടെ ബി. ഗോപാകൃഷ്ണന്‍ 92,848 വോട്ടുകളോടെ മൂന്നാം സ്ഥാനത്തുമെത്തി.
ആം ആദ്മി സ്ഥാനാര്‍ത്ഥി കെ.എം നൂര്‍ദ്ദീന്‍ 35,000 ത്തോളം വോട്ടുകളും എസ്ഡിപിഐ 14.000ത്തോളം വോട്ടുകളും വെല്‍ഫയര്‍ പാര്‍ട്ടി 12,000ത്തോളം വോട്ടുകളും നേടിയപ്പോള്‍ നോട്ട 10552 വോട്ടുകളും നേടി. യുഡിഎഫിന് മേല്‍ക്കൈയുള്ള മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഐഎം നടത്തീയ നീക്കം ഫലം കണ്ടുവെന്നാണ് ചാലക്കുടിയിലെ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ പുരുഷന്മാരേക്കാള്‍ ഇരുപത്തിയൊന്നായിരത്തിലധികം വരുന്ന സ്ത്രീവോട്ടര്‍മാരും അമ്പതിലായിരത്തിലധികം വരുന്ന പുതിയ വോട്ടര്‍മാരുമാണ് എല്‍ഡിഎഫിനെ തുണച്ചത്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പെരിഞ്ഞനത്ത് നടന്ന കൊലപാതകത്തില്‍ സി.പി.എം ലോക്കല്‍കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായത് ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പില്‍ പ്രധാന വെല്ലുവിളിയായിരുന്നു.
സി.പി.എമ്മിന്റേത് കൊലപാതകരാഷ്ട്രീയമാണെന്ന് ആരോപിച്ച യുഡിഎഫ് സംഭവത്തെ പരമാവധി മുതലെടുത്തിരുന്നു. അതിനാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് തിരിച്ചടിയാകുമെന്ന കണക്കുക്കൂട്ടലാണ് ഇന്നസെന്റിനെ പോലൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയിലേക്ക് ഇടതുപക്ഷത്തെ എത്തിച്ചത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നീക്കം മികച്ച ഫലം കണ്ടു. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ലീഡ് നേടാന്‍ ഇടതു മുന്നണിക്കായി.
2009ലെ പൊതു തെരഞ്ഞെടുപ്പിനുശേഷം ചാലക്കുടിയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കും മാറ്റമുണ്ടായിരുന്നു. 2009ലെ തെരഞ്ഞെടുപ്പില്‍ കയ്പ്പമംഗലത്ത് മാത്രമാണ് എല്‍ഡിഎഫിന് ലീഡ് നേടാനായത്. മറ്റു ആറ് നിയമസഭാ മണ്ഡലങ്ങള്‍ യുഡിഎഫിന് ഒപ്പമാണ് നിന്നത്. 2010ലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും അത് പ്രതിഫലിച്ചു. എല്ലായിടത്തും യുഡിഎഫ് അധികാരത്തിലെത്തി.
എന്നാല്‍ 2011ലെ തെരഞ്ഞെടുപ്പില്‍ ചില മാറ്റങ്ങള്‍ കണ്ടു. കൈപ്പമംഗലം, ചാലക്കുടി, പെരുമ്പാവൂര്‍, അങ്കമാലി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചപ്പോള്‍ കൊടുങ്ങല്ലൂര്‍, ആലുവ, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളാണ് യുഡിഎഫിന് ലഭിച്ചത്. ഇത്തവണ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. ചാലക്കുടി മണ്ഡലം നിലവില്‍ വന്ന ശേഷമുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇന്നസെന്റിലൂടെ ഇടതു മുന്നണിക്കു കഴിഞ്ഞു.
അതേസമയം, കോണ്‍ഗ്രസിനുള്ള അഭിപ്രായ ഭിന്നതയും തമ്മില്‍തല്ലുമാണ് യുഡിഎഫിന് ക്ഷീണം ചെയ്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെപ്പോലും വൈകിപ്പിച്ചത് ചാലക്കുടി മണ്ഡലം സംബന്ധിച്ച തര്‍ക്കങ്ങളായിരുന്നു. തൃശൂര്‍ ഡിസിസി പ്രസിഡന്റ് ഐ ഗ്രൂപ്പില്‍ നിന്ന് എ ഗ്രൂപ്പ് പദം പിടിച്ചെടുത്തതാണ് കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. കാലങ്ങളായി ഐ ഗ്രൂപ്പ് ആയിരുന്നു ഡി.സി.സി. അടക്കിവാണിരുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.സി ചാക്കോ വിജയിക്കുമ്പോള്‍ സി.എന്‍.ബാലകൃഷ്ണനാണു ഡി.സി.സിയുടെ ചുക്കാന്‍ പിടിച്ചിരുന്നത്. പുന:സംഘടനയില്‍ എ ഗ്രൂപ്പുകാരനായ ഒ.അബ്ദുറഹ്മാന്‍കുട്ടി ഡി.സി.സി. പ്രസിഡന്റായത് പി.സി.ചാക്കോയുടെ താത്പര്യപ്രകാരമായിരുന്നു. ഇതേത്തുടര്‍ന്ന് ഐ ഗ്രൂപ്പിന് ചാക്കോയോട് കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. പരദേശിക്കു സീറ്റു കൊടുക്കരുതെന്ന അഭിപ്രായവുമായി ഐ ഗ്രൂപ്പ് രംഗത്തെത്തിയതോടെ എ.കെ ആന്റണിക്കുപോലും വിഷയത്തില്‍ ഇടപെടേണ്ടിവന്നു. ചാക്കോയ്ക്കും പകരം ചാലക്കുടി എംപി കെ.പി ധനപാലനെ തൃശൂരിലും പി.സി ചാക്കോയെ ചാലക്കുടിയും മത്സരിപ്പിക്കാന്‍ തീരുമാനമെടുത്തു. സീറ്റ് വിട്ടു നല്‍കുന്നതില്‍ ധനപാലനുള്ള എതിര്‍പ്പുകളെ മറികടന്നായിരുന്നു തീരുമാനം. ചാലക്കുടിയില്‍ ധനപാലനുള്ള ജനകീയത, ചാക്കോക്കില്ലാതിരുന്നതും യുഡിഎഫിന് തിരിച്ചടിയായി.

തിരഞ്ഞെടുപ്പില്‍ താരമായി ഇന്നസെന്റ്

ഷാനവാസ്.എസ്‌ | May 16, 2014 - http://tvnew.in/news/31277.html

innocent-1ചാലക്കുടി: കടുത്ത മത്സരം നടന്ന ചാലക്കുടിയില്‍ വിജയിച്ചതോടെ കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തുന്ന ആദ്യ സിനിമാ താരം എന്ന ബഹുമതി കൂടി ഇന്നസെന്റിനു സ്വന്തമായി. തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുന്ന നാലാമത്തെ സിനിമാ താരം കൂടിയാണ് ഇന്നസെന്റ്.
സിനിമയും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ തമിഴ്‌നാട്ടില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം. സിനിമയെയും രാഷ്ട്രീയത്തെയും വെവ്വേറെയായി കാണുന്നതാണ് മലയാളിയുടെ ശീലം. മികച്ച രാഷ്ട്രീയ സിനിമകള്‍ക്ക് കൈയ്യടിക്കുന്ന മലയാളികള്‍ അതുകൊണ്ട് തന്നെ സിനിമാക്കാരെ അത്രയധികം രാഷ്ട്രീയത്തില്‍ തുണച്ചിട്ടില്ല. രാഷ്ട്രീയക്കാരും സിനിമാക്കാരെ കളത്തിലിറക്കി കളിക്കാന്‍ മെനക്കെടാറുമില്ല. തോപ്പില്‍ ഭാസി, രാമു കാര്യാട്ട്, കെ.ബി ഗണേഷ്‌കുമാര്‍ എന്നിവരാണ് ഇതിനു മുന്‍പ് തെരഞ്ഞെടുപ്പിലെ ഭാഗ്യം പരീക്ഷ ജയിച്ച സിനിമാക്കാര്‍.
1957 ല്‍ പത്തനംതിട്ടയില്‍ നിന്ന് ജയിച്ച തോപ്പില്‍ ഭാസി നിയമസഭാംഗമായി. 1965 ല്‍ നാട്ടികയില്‍ നിന്ന് ഇടതു സ്വതന്ത്രനായി സംവിധായകന്‍ രാമുകാര്യാട്ട് ജയിച്ചെങ്കിലും നിയമസഭ ചേരാനായില്ല. രാഷ്ട്രീയ പാരമ്പര്യമുള്ള കെ. ബി ഗണേഷ് കുമാറാണ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി സിനിമാക്കാരന്‍. പത്തനാപുരത്ത് നിന്ന് മൂന്നു തവണ നിയമസഭാംഗമായ ഗണേഷ്‌കുമാര്‍ മന്ത്രിയുമായി. അതേസമയം, മുരളി, ദേവന്‍, ശ്രീനാഥ് എന്നിവര്‍ പരാജയത്തിന്റെ കയ്പ്പറിയുകയും ചെയ്തു. ദീര്‍ഘകാലം ഇടതു സഹയാത്രികനായിരുന്ന മുരളി 1999ല്‍ ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ഥിയായി വി എം സുധീരനെതിരെ മത്സരിച്ചെങ്കിലും ജനം കൈവിട്ടു. കേരള പീപ്പിള്‍ പാര്‍ട്ടി എന്ന സംഘടനുയമായെത്തിയ ദേവനും ശിവസേന സ്ഥാനാര്‍ഥിയായി മല്‍സരിച്ച ശ്രീനാഥിന്റെ വിധിയും മറിച്ചായിരുന്നില്ല.
ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റിനെ പ്രഖ്യാപിച്ചതു മുതല്‍ മാധ്യമങ്ങളുടെ ശ്രദ്ധ ചാലക്കുടി മണ്ഡലത്തിലേക്കായിരുന്നു. രാഷ്ട്രീയ പരിചയങ്ങളേതുമില്ലാത്ത ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കിയ സിപിഐഎമ്മിന്റെ രാഷ്ട്രീയ യുക്തിയെപ്പോലും പലരും വിമര്‍ശിച്ചു. എന്നാല്‍ ഇന്നസെന്റിനെ ജനകീയത വോട്ടാക്കി മാറ്റാമെന്ന കണക്കുക്കൂട്ടലിലായിരുന്നു ഇടതുപക്ഷം. പുരുഷന്മാരേക്കാള്‍ ഇരുപത്തൊന്നായിരത്തിലധികം വരുന്ന സ്ത്രീ വോട്ടര്‍മാരെയും അമ്പതിനായിരത്തോളം വരുന്ന പുതിയ വോട്ടര്‍മാരെയും ലക്ഷ്യമിട്ടുള്ള ഇടത് തീരുമാനത്തെ ശരിവെയ്ക്കുന്ന ഇന്നസെന്റിന്റെ വിജയം മുണ്ടുടുക്കാനറിയാത്ത ഇന്നസെന്റ് പാര്‍ലമെന്റില്‍ പോയി എന്തു പറയുമെന്ന് പരിഹസിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള മറുപടി കൂടിയാണ്. ഒപ്പം ജനകീയനായ സിനിമാക്കാരനെ ജനം സ്വീകരിക്കുമെന്നതിന്റെ തെളിവും.

Monday, April 7, 2014

മോഡി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് മന്ത്രിയുണ്ടാവും: രവിശങ്കര്‍ പ്രസാദ്

ഷാനവാസ് എസ് | April 6, 2014 - Published on TV New - http://tvnew.in/news/24651.html

ബിജെപിയുടെ രാജ്യസഭാ പ്രതിപക്ഷ ഉപനേതാവും മാധ്യമ വിഭാഗം തലവനുമായ രവിശങ്കര്‍ പ്രസാദ് 16ാം ലോക്‌സഭയിലെ പാര്‍ട്ടി നിലപാടുകളെക്കുറിച്ചും കേരളത്തിലെ വിജയപ്രതീക്ഷയെക്കുറിച്ചും…
ravishankar-prasadപ്രകടന പത്രിക പോലുമില്ലാതെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വിമര്‍ശനത്തെക്കുറിച്ച് ?
അത്തരം വിമര്‍ശനങ്ങളില്‍ കഴമ്പില്ല. ബിജെപിക്ക് രാജ്യത്തെ ജനങ്ങളോട് പറയാനുള്ളതെല്ലാം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡി ഇതിനോടകം പറഞ്ഞു കഴിഞ്ഞു. ഭരണ സ്ഥിരതയും വികസനവുമാണ് ബിജെപി മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട്. മോഡിയുടെ വിഷന്‍ 2020 രാജ്യത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ളതാണ്. അധികാരത്തിലെത്തുന്ന പാര്‍ട്ടിയെന്ന നിലയില്‍ രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളെ പാര്‍ട്ടിക്ക് വിശകലനം ചെയ്യേണ്ടിവരും. അതിനാലാണ് പ്രകടന പത്രിക താമസിക്കുന്നത്. പ്രകാശ് കാരാട്ടിന്റെ വിമര്‍ശനങ്ങളില്‍ കാര്യമില്ല. എന്തുകൊണ്ടാണ് കാരാട്ട് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും മനസിലാകുന്നില്ല. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പതനമായിരിക്കും സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പിലുണ്ടാവുക.
മോഡിയുടെ കാഴ്ചപ്പാടുകളല്ലാതെ ബിജെപിക്ക് സ്വന്തമായൊരു തെരഞ്ഞെടുപ്പ് കാഴ്ചപ്പാടില്ലേ?
മോഡിയുടെ കാഴ്ചപ്പാട് ബിജെപിയുടെ കാഴ്ചപ്പാട് എന്നിങ്ങനെ വേര്‍തിരിച്ചു കാണേണ്ടതില്ല. പാര്‍ട്ടി മുന്നോട്ടുവെക്കുന്ന നയങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കും. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
പരാജയഭീതി മുലമാണ് മോഡി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്നതെന്ന സീതാറാം യെച്ചൂരിയുടെ ആരോപണത്തെക്കുറിച്ച്?
നരേന്ദ്ര മോഡിയുടെ വിജയത്തുടര്‍ച്ചയ്ക്ക് സീതാറാം യെച്ചൂരിയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. പാര്‍ട്ടി തന്ത്രത്തിന്റെ ഭാഗമായാണ് മോഡി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്നത്. ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതിന്റെ ഭാഗമായണത്. പരാജയ ഭീതി മൂലം സുരക്ഷിത മണ്ഡലം തേടിയെന്ന ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണ്.
bjpകേരളത്തിലെ ബിജെപിയെക്കുറിച്ച്?
കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രിയുണ്ടാവും. കേരളത്തില്‍ ബിജെപിയുടെ വോട്ട് ശതമാനം 11 ശതമാനമായി ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ ശുഭസൂചനയാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളം പ്രിയപ്പെട്ടതാണ്. വാജ്‌പേയി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് എംപി ഇല്ലാതിരുന്നിട്ടും മലയാളിയായ രാജഗോപാലിനെ കേന്ദ്രമന്ത്രിയാക്കിയത് അതിനാലാണ്.
തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ബിജെപിക്കുള്ളില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടോ. പാര്‍ട്ടി വിട്ട ജസ്വന്ത് സിങ്ങിന്റെ നടപടിയെ എങ്ങനെ കാണുന്നു?
ബിജെപി ഒരു കുടുംബാധിപത്യത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയല്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. എന്നാല്‍ അതൊക്കെ പരിഹരിക്കാനുള്ള വേദിയും പാര്‍ട്ടിയിലുണ്ട്. ജസ്വന്ത് സി്ങ്ങിനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി അധ്യക്ഷ പദവിയും പ്രധാനമന്ത്രി സ്ഥാനവുമൊഴികെ സുപ്രധാന പദവികളെല്ലാം തന്നെ പലപ്പോഴായി നല്‍കിയിട്ടുണ്ട്. ഇത്രയൊക്കെ പരിഗണന നല്‍കിയിട്ടും ജസ്വന്ത് സിങ് പുറത്തുപോയതിനെ ന്യായീകരിക്കാനാവില്ല. സീറ്റ് നല്‍കിയിലെന്ന കാരണത്താല്‍ വിമതനാകുന്നതും ശരിയല്ല. കേരളത്തില്‍ നിന്ന് പാര്‍ട്ടിക്ക് ഒരു എംഎല്‍എ പോലുമില്ലാഞ്ഞിട്ടും ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. ഏത് രാഷ്ട്രീയപാര്‍ട്ടിയിലും അത്തരം സ്ഥിതിവിശേഷങ്ങളുണ്ട്.
ദേശീയ തലത്തില്‍ ബിജെപിയുടെ വിജയപ്രതീക്ഷകള്‍?
യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് താഴെയിറങ്ങേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. രാജ്യം കണ്ടതില്‍ ഏറ്റവും വലിയ അഴിമതിക്കാണ് രണ്ടാം യു.പി.എ സര്‍ക്കാര്‍ കൂട്ടുനിന്നത്. രാജീവ് ഗാന്ധിയുടെ കാലത്ത് 60 കോടി രൂപയുടെ ബോഫോഴ്‌സ് കോഴയായിരുന്നു വലുത്. എന്നാല്‍ പതിനായിരം മുതല്‍ രണ്ട് ലക്ഷം കോടി വരെയുള്ള അഴിമതികളാണ് യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ് യുപിഎയുടേത്. ഇത്രയൊക്കെ അഴിമതി നടന്നിട്ടും അതിനെതിരെ ഫലപ്രദമായ അന്വേഷണത്തിനു പോലും യുപിഎയ്ക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് തയ്യാറായില്ല. ദേശീയ സുരക്ഷയ്ക്കും ആഭ്യന്തര സുരക്ഷയ്ക്കും ഏറെ ഭീഷണി ഉയര്‍ന്നിട്ടും ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ യുപിഎ സര്‍ക്കാരിനായില്ല. വില വര്‍ധനയും വളര്‍ച്ചാ മുരടിപ്പും ദുര്‍ഭരണവും മാത്രമാണ് യുപിഎയുടെ നേട്ടങ്ങള്‍.
അഴിമതിയെക്കുറിച്ച് ബിജെപിയുടെ നിലപാട്, ബി.എസ് യെദ്യൂരപ്പയെ തിരിച്ചെടുത്തതിനെ ന്യായീകരിക്കാനാകുമോ, അഴിമതിക്കാരെ ബിജെപിയും സ്വീകരിക്കുന്നുവെന്നാണോ?
അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം എന്നതാണ് ബിജെപിയുടെ നിലപാട്. അതും യെദ്യൂരപ്പയുമായി ബന്ധമില്ല. അഴിമതിയുടെ പേരില്‍ ഭരണം നഷ്ടമായ ശേഷം യെദ്യൂരപ്പ പുതിയ പാര്‍ട്ടിയുണ്ടാക്കി. എന്നാല്‍ അത് യെദ്യൂരപ്പയ്‌ക്കോ ബിജെപിക്കോ ഗുണം ചെയ്തില്ല. രണ്ടു കൂട്ടര്‍ക്കുമുണ്ടായ നഷ്ടം മനസിലായതിനെത്തുടര്‍ന്നും ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകത ബോധ്യമായതിനാലുമാണ് അദ്ദേഹം വീണ്ടും പാര്‍ട്ടിയിലെത്തിയത്. അല്ലാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന തരത്തില്‍ അതിലൊന്നുമില്ല. അഴിമതി കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും പാര്‍ട്ടി തയ്യാറല്ല.
പ്രതിരോധ മന്ത്രി എ.കെ ആന്റണിയെ ബിജെപി നേതൃത്വം കടന്നാക്രമിക്കുന്നുണ്ടല്ലോ?
രാജ്യം കണ്ട ഏറ്റവും ദുര്‍ബലനായ പ്രതിരോധ മന്ത്രിയാണ് എ.കെ ആന്റണി. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണി വര്‍ധിക്കുമ്പോഴും തീരുമാനമെടുക്കാന്‍ പോലും കഴിവില്ലാത്ത മന്ത്രിയെന്ന നിലയിലാണ് പാര്‍ട്ടി നേതൃത്വം ആന്റണിയെ കടന്നാക്രമിക്കുന്നത്. 500 തവണ ചൈന അതിര്‍ത്തിയില്‍ കടന്നാക്രമണം നടത്തി. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടിയൊന്നുമുണ്ടായില്ല. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തെക്കുറിച്ച്, പാക് പട്ടാള വേഷമിട്ട ഭീകരരാണ് ആക്രമണം നടത്തിയതെന്ന ആന്റണിയുടെ പ്രസ്താവന പ്രതിരോധ മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവുകേട് വ്യക്തമാക്കുന്നതായിരുന്നു.

Thursday, April 3, 2014

കെ.വി തോമസിന്റെ ഫ്ളക്‌സ്‌ ബോര്‍ഡുകള്‍ ചട്ടം ലംഘിക്കുന്നതായി ആരോപണം

ഷാനവാസ് എസ്‌ | April 2, 2014 - http://tvnew.in/news/24039.html

K-V_Thomasകൊച്ചി: തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി തോമസിന്റെ ഫ്ളക്‌സ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ചതായി ആരോപണം. ഭരണ നേട്ടങ്ങള്‍ അവകാശപ്പെടുന്ന ഫഌ്‌സ് ബോര്‍ഡുകളാണ് മണ്ഡലത്തില്‍ പലയിടത്തും ഇപ്പോഴും സജീവമായിട്ടുള്ളത്. ചട്ട ലംഘനത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട ഫ്ളക്‌സ്‌  ബോര്‍ഡുകളാണ് മണ്ഡലത്തില്‍ വീണ്ടും ഇടം നേടിയിരിക്കുന്നത്.
ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന ബോര്‍ഡുകളാണ് വീണ്ടും സ്ഥാപിച്ചിരിക്കുന്നത്. അറിവും ആഹാരവും വിദ്യാപോഷണം പോഷക സമൃദ്ധം, പ്രൊഫ. കെ.വി തോമസ് സംരംഭം എന്ന പേരില്‍ എറണാകുളത്തിന്റെ സ്വന്തം പദ്ധതിയെന്ന എഴുത്തോടുകൂടിയ ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കോട്ടയം എറണാകുളം മണ്ഡലങ്ങളുടെ അതിര്‍ത്തിയായ പൂത്തോട്ടയിലെ െ്രെപവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം, പണി പൂരോഗമിക്കുന്ന കടയുടെ മുന്നില്‍ പൊതു നിരത്തിലേക്ക് നീങ്ങിനില്‍ക്കുന്ന വിധത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
പുത്തന്‍കാവിലും കൂറ്റന്‍ ഫഌ്‌സ് ബോര്‍ഡ് കാണാം. എന്നാല്‍ ഇത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് റോഡിനു സമീപം മതിലിനോടു ചേര്‍ത്താണ് സ്ഥാപിച്ചിരിക്കുന്നത്. അതിനു മുന്നിലെ മതിലില്‍ കെ.വി തോമസിന് വോട്ടഭ്യര്‍ത്ഥിച്ചുള്ള ചുവരെഴുത്തും കാണാം. തൃപ്പുണിത്തുറ പേട്ട ബൈപ്പാസ് കഴിഞ്ഞുള്ള പൂണിത്തുറയിലും കെ.വി തോമസിന്റെ ഫ്ളക്‌സ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അടച്ചിട്ട കടയുടെ മുന്നിലായി, പൊതു നിരത്തിലേക്കിറക്കിവെച്ച നിലയിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. അതിനു ചുറ്റുമുള്ള ചുവരുകളില്‍ കെ.വി തോമസിന് വോട്ടഭ്യര്‍ത്ഥിച്ചുള്ള പോസ്റ്റുകളും പതിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ടുള്ള എം.സി.സി. സ്‌ക്വാഡിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊതു ഇടങ്ങളില്‍ നിന്ന് ഇത്തരം ബോര്‍ഡുകളും പോസ്റ്ററുകള്‍ നീക്കം ചെയ്തിരുന്നു. കൂടാതെ, സ്ഥാനാര്‍ത്ഥികളുടെ പ്രചരണ, പ്രവര്‍ത്തനങ്ങള്‍ അനുദിനം നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ശക്തമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ചൂടില്‍ പഴയ ഫ്ളക്‌സ്‌ ബോര്‍ഡുകളും പോസ്റ്ററുകളും തിരികെയെത്തിയത് അധികൃതരാരും കണ്ടതായി തോന്നുന്നില്ല.

Sunday, March 23, 2014

ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു: എ.എന്‍ രാധാകൃഷ്ണന്‍

ഷാനവാസ്.എസ്‌ | March 22, 2014 - http://tvnew.in/news/22370.html

radhakrishnan_രാജ്യത്തെ രാഷ്ട്രീയ മാറ്റത്തിന് കണ്ണിയാകാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് എറണാകുളം ലോക്‌സഭ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍ മത്സരത്തിനിറങ്ങുന്നത്. ജനകീയ പ്രശ്‌നങ്ങളെ ഏറ്റെടുക്കുന്നതിലൂടെ കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനാകുമെന്നും അദ്ദേഹം. 16ാം ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിജെപി നിലപാടുകളെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ രാധാകൃഷ്ണന്‍ സംസാരിക്കുന്നു.
മൂന്നാം തവണയാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. എന്താണ് വിജയപ്രതീക്ഷ?
മോഡി നേരിട്ടു ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് മത്സരിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ രാജ്യത്ത് നരേന്ദ്ര മോഡിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. മോഡിയെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കാണ് ബിജെപി മുന്‍തൂക്കം കൊടുക്കുന്നത്.
രാജ്യത്തെന്ന പോലെ കേരളത്തിലും ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബിജെപിയുടെ നിലപാട് അറിയാനും അവര്‍ക്ക് ആഗ്രഹമുണ്ട്. ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അത് ബിജെപിക്ക് നേട്ടമാകും. കേരളത്തില്‍ ഇപ്പോള്‍ താമര വിരിയാന്‍ തക്ക സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജയിക്കുമെന്ന ഉറപ്പോടെയാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. എറണാകുളത്ത് നിന്നും ലോക്‌സഭയിലെത്താനാകുമെന്ന ഉറച്ച വിശ്വാസമുണ്ട്.
മണ്ഡലത്തിലെ പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച്?
രൂക്ഷമായ കുടിവെള്ള പ്രശ്‌നം, എല്‍എന്‍ജി, ഫാക്ട്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, എച്ച്എംടി, സ്മാര്‍ട് സിറ്റി തുടങ്ങിയ പൊതുമേഖലാവ്യവസായ സ്ഥാപനങ്ങളുടെ ദുരവസ്ഥ, സാധാരണക്കാരന് വെല്ലുവിളി സൃഷ്ടിക്കുന്ന തീരദേശ പരിപാലന നിയമം തുടങ്ങിയവയാണ് എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍. ജയിക്കുന്ന പക്ഷം, ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ ശ്രമിക്കും. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍, ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ നവീകരണം തുടങ്ങിയ കാര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കും.
ജനകീയ പ്രശ്‌നങ്ങളെ ഏറ്റെടുത്ത ആം ആദ്മി പാര്‍ട്ടിയുടെ രീതി പിന്തുടരുകയാണോ?
അങ്ങനെ പറയാനാവില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ആളല്ല ഞാന്‍. കുടിവെള്ള പ്രശ്‌നം, ഭൂഗര്‍ഭ ജലസംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ നേരിട്ട് ഇടപെടുന്നുണ്ട്. ഫാക്ട് ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സജീവമായി ഇടപെടാറുണ്ട്.
ഒരു വര്‍ഷം പോലുമാകാത്ത ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ചു. ഇത്രയും കാലമായിട്ടും കേരളത്തില്‍ എന്തുകൊണ്ടാണ് ബിജെപിക്ക് ജയിക്കാനാകാത്തത്
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയം പതിനേഴാം വയസ്സില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് പോലെയാണ്. അത് ചിലപ്പോഴൊക്കെ സംഭവിക്കാം. ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ അതില്‍ കൂടുതലായി ഒന്നുമില്ല. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇടത്‌വലത് രാഷ്ട്രീയ പാര്‍ട്ടികളുടെ സമര്‍ദ്ദം മൂലമാണ് കേരളത്തില്‍ വിജയിക്കാന്‍ കഴിയാതിരുന്നത്.
എന്‍.ഡി.എയെ പിന്തുണക്കുമെന്ന കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റിന്റെ നിലപാടിനെക്കുറിച്ച്?
ചെറുതും വലുതുമായ പാര്‍ട്ടികളെ നിസാരവത്ക്കരിക്കേണ്ട കാര്യമില്ല. പ്രാദേശിക പാര്‍ട്ടികള്‍ക്ക് കേരളത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. മറ്റു കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പരിശോധിക്കാം.

Saturday, March 22, 2014

ഫുട്‌ബോളിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന കൊച്ചിക്കാരുടെ ഹമീദിക്ക

ഷാനവാസ്.എസ്‌ | March 22, 2014 | Published in TV New  (http://tvnew.in/news/22315.html) 
hameed_കൊച്ചി: പി.എം ഹമീദെന്ന ഹമീദിക്കയെയും ഫുട്‌ബോളിനെയും അടര്‍ത്തി ചിന്തിക്കാന്‍ കൊച്ചിക്കാര്‍ക്ക് ആകില്ല. ആറ് പതിറ്റാണ്ട് പിന്നിടുന്ന ജീവിതത്തില്‍ 30 വര്‍ഷമായി ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മുടങ്ങാതെ നടത്തിയാണ് ഹമീദിക്ക കായിക ലോകത്തിന് പ്രിയപ്പെട്ടവനാകുന്നത്.
മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മ് കോയയുടെ പേരിലുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 30 വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ എല്ലാമെല്ലാമായി ഹമീദിക്കയുണ്ട്. അരനൂറ്റാണ്ടു പിന്നിട്ട വടുതല ഡോണ്‍ ബോസ്‌കോ ട്രോഫി കഴിഞ്ഞാല്‍ കൊച്ചിയില്‍ മുടക്കമില്ലാതെ തുടരുന്ന അംഗീകൃത ടൂര്‍ണമെന്റുകളില്‍ രണ്ടാം സ്ഥാനമുണ്ട് സിഎച്ച് സ്മാരക ഫുട്‌ബോളിന്. കേരളം കണ്ട പ്രമുഖ താരങ്ങളില്‍ പലരും ഈ ടൂര്‍ണമെന്റില്‍ കളിച്ചുവളര്‍ന്നവരാണ്.
ഡോണ്‍ ബോസ്‌കോ ട്രോഫിക്കു വലിയൊരു പ്രസ്ഥാനത്തിന്റെ പിന്തുണയുള്ളപ്പോള്‍ സിഎച്ച് സ്മാരക ഫുട്‌ബോളിനു പിന്നില്‍ ഹമീദിക്ക ഒറ്റയ്ക്കാണ്. മത്സരം സംഘടിപ്പിച്ച് ടീമുകളെ ക്ഷണിക്കുന്നതിനൊപ്പം കളിക്കളമൊരുക്കുന്നതും കുമ്മായ വരയിടുന്നതും അനൗണ്‍സ്‌മെന്റും തുടങ്ങി ഇടവേളയില്‍ കളിക്കാര്‍ക്കു വെള്ളവും മറ്റും നല്‍കുന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ പുലര്‍ത്തുന്ന ശ്രദ്ധയാണ് മറ്റു സംഘാടകരില്‍ നിന്നു ഹമീദിക്കയെ വ്യത്യസ്തനാക്കുന്നത്. 30 വര്‍ഷത്തെ ടൂര്‍ണമെന്റ് നടത്തിപ്പില്‍ നിരാശകളൊന്നുമില്ലെങ്കിലും മികച്ച കളി മൈതാനങ്ങള്‍ ഇല്ലാത്തതിലും ഫുട്‌ബോളിന്റെ ജനകീയത നഷ്ടപ്പെടുന്നതിലും ഹമീദിക്ക തെല്ലു നിരാശനാണ്.
യാതൊരു നഷ്ടവും കൂടാതെ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്താമെന്ന് തെളിയിച്ച ഹമീദിന്റെ സംഘാടന രീതി അനുകരണീയവും അഭിനന്ദനാര്‍ഹവുമാണെന്ന ഇന്ത്യയുടെ മുന്‍ ഫുട്‌ബോള്‍ താരവും കോച്ചുമായ സി.സി ജേക്കബ് അഭിപ്രായപ്പെടുന്നു. ഫുട്‌ബോളിനോടുള്ള പ്രതിബദ്ധതയാണ് ഹമീദിക്കയുടെ ശ്രമങ്ങളിലേക്ക് മറ്റുവരെ ആകര്‍ഷിക്കുന്നത്. തികച്ചും ജനകീയമായ രീതിയിലുള്ള ഹമീദിക്കയുടെ രീതികള്‍ കായിക വകുപ്പുകള്‍ക്കോ, സംഘടനകള്‍ക്കോ പരീക്ഷീക്കാവുന്നതാണെന്നും ജേക്കബ് പറയുന്നു.
ഫുട്‌ബോളിനോടുള്ള ഹമീദിക്കയുടെ ആത്മാര്‍ത്ഥ തിരിച്ചറിഞ്ഞ തേവരയിലെ എസ്.എച്ച് കോളജ് അധികൃതരും ഫിസിക്കല്‍ എജ്യുക്കേഷന്‍ വകുപ്പും ഹമീദിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി സിഎച്ച് സ്മാരക ടൂര്‍ണമെന്റിന് കോളെജ് ഗ്രൗണ്ട് സൗജന്യമായി വിട്ടു നല്‍കുന്നുണ്ട്. മികച്ച കളിസ്ഥലങ്ങള്‍ ഇല്ലാതെയാകുമ്പോഴും ഉള്ളതിന് മികച്ച വാടക നല്‍കേണ്ടിവരുന്ന അവസ്ഥയിലും കോളെജ് ഗ്രൗണ്ട് ലഭ്യമാകുന്നത് ഹമീദിക്കയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്.
മത്സരം സംഘടിപ്പിച്ച് ലാഭം കൊയ്യുന്നതിനപ്പുറം, ചൂടിലും പൊടിയിലും പയറ്റി വിയര്‍പ്പണിഞ്ഞ് കളം വിടുന്ന കളിക്കാരുടെ മുഖത്തെ വിസ്മയവും ആഹ്ലാദവുമാണ് ഹമീദിക്കയുടെ സംതൃപ്തി. കായിക മേഖലയെ മുന്നോട്ടു നയിക്കുന്നതില്‍ പലരും പരാജയപ്പെടുമ്പോള്‍, കഴിഞ്ഞ 30 വര്‍ഷമായി ഹമീദിക്ക പിന്തുടരുന്ന രീതി ഏതൊരു കായിക സംഘടനയക്കും മാതൃകയാണ്.

Friday, March 21, 2014

പി.കെ ഹരികുമാറിനെ മറക്കാതെ വൈക്കം

ഷാനവാസ് എസ് | March 19, 2014 - Published in TV New - http://tvnew.in/news/21906.html

kottayam-LDFകോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാത്യു ടി തോമസിന്റെ പ്രചരണം ശക്തമാകുമ്പോഴും സ്ഥാനാര്‍ത്ഥിയായി ആദ്യം നിശ്ചയിച്ച പി.കെ ഹരികുമാറിനെ മറക്കാനാകാതെ വൈക്കം. ഹരികുമാറിനു വോട്ടഭ്യര്‍ത്ഥിച്ചുള്ള ചുവരെഴുത്തുകളും ഫേസ്ബുക്ക് അക്കൗണ്ടും ഇപ്പോഴും സജീവം. പാര്‍ട്ടി അവഗണിച്ചാലും വൈക്കത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഹരികുമാറിനെ അവഗണിക്കാനാവില്ലെന്നതിന്റെയും പാര്‍ട്ടി തീരുമാനത്തോടുള്ള നീരസത്തിന്റെയും നേര്‍ച്ചിത്രങ്ങള്‍ കൂടിയാണ് ഈ ചുവരെഴുത്തുകള്‍.
ഹരികുമാര്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നറിഞ്ഞതോടെ കോട്ടയത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. ഹരികുമാറിന്റെ സ്വന്തം സ്ഥലമായ വൈക്കത്തെ പാലാംകടവ്, ചുങ്കം, കൂട്ടുമ്മേല്‍, തുരുത്തുമ്മ എന്നിവിടങ്ങളില്‍ ചുവരെഴുത്തുകള്‍ പൂര്‍ത്തിയാക്കിയതിനൊപ്പം സോഷ്യല്‍ മീഡിയകളിലും പ്രചരണം ശക്തമാക്കിയിരുന്നു. ഹരികുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മാറ്റമുണ്ടാകില്ലെന്ന കണക്കുക്കൂട്ടലിനപ്പുറം ജനകീയ നേതാവിനോടുള്ള ആദരവ് കൂടിയായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍.
2014 തെരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് ബുക്ക് ചെയ്ത മതിലുകളിലെല്ലാം ഹരികുമാറിന് വോട്ട് നല്‍കണമെന്ന അഭ്യര്‍ത്ഥനകള്‍ നിറഞ്ഞു. അതിനിടെയാണ് ജനതാദള്‍ മുന്നണി വിടുമെന്ന സാഹചര്യത്തില്‍ കോട്ടയം സീറ്റ് വിട്ടുകൊടുക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചത്. തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരെ, പ്രത്യേകിച്ചും വൈക്കം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരെ നിരാശരാക്കി. മാത്യു ടി തോമസിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുമ്പോഴും ഹരികുമാറിനായി തയ്യാറാക്കിയ ഫഌക്‌സ് ബോര്‍ഡുകള്‍ എടുത്തു കളയാനോ ചുവരെഴുത്തുകള്‍ മായ്ക്കാനോ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.
എസ്.എഫ്.ഐ.യിലൂടെ സംഘടനാ രംഗത്തെത്തിയ ഹരികുമാര്‍ ജനതാദളിനുവേണ്ടി രണ്ടാം തവണയാണ് മത്സരത്തില്‍ നിന്നും പിന്മാറുന്നത്. 1996ല്‍ പ്രൊഫ. ബി. ജയലക്ഷ്മിക്കുവേണ്ടി സീറ്റ് വിട്ടുനല്‍കേണ്ടി വന്നിരുന്നു. ആറു തവണ ഹരികുമാര്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായിട്ടുണ്ട്. സുരേഷ് കുറുപ്പ് മത്സരിച്ചപ്പോഴെല്ലാം ഹരികുമാറായിരുന്നു ഡമ്മി സ്ഥാനാര്‍ത്ഥി. മൂന്നു പതിറ്റാണ്ട് പിന്നിടുന്ന സംഘടനാ പ്രവര്‍ത്തനത്തില്‍ ക്ലീന്‍ ഇമേജ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഹരികുമാര്‍ രണ്ടു തവണ വൈക്കം നഗരസഭാ ചെയര്‍മാനായിരുന്നു. രണ്ടു തവണ മഹാത്മാഗാന്ധി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗമായി. ഇപ്പോള്‍ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗമാണ്.
കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രസിഡന്റ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. പാര്‍ട്ടി തീരുമാനത്തില്‍ നിരാശയില്ലെന്നും പ്രചരണ രംഗത്ത് സജീവമാകുമെന്നും ഹരികുമാര്‍ പറയുമ്പോഴും അത്ര പെട്ടെന്നൊന്നും വഴങ്ങാത്ത മനസോടെയാണ് വൈക്കത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍.

Wednesday, February 26, 2014

അധ്യയന വര്‍ഷം തീരുമ്പോഴും സൗജന്യ യൂണിഫോം വാഗ്ദാനം പഴന്തുണി

ഷാനവാസ് എസ് | February 26, 2014 - Published on TV New - http://tvnew.in/news/18338.html

school_uniformഅധ്യയന വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണം എങ്ങുമെത്തിയിട്ടില്ല. സര്‍ക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അലംഭാവം കുട്ടികളെയും രക്ഷിതാക്കളെയും പോലെ സ്‌കൂള്‍ അധികൃതരെയും സാരമായി ബാധിച്ചു. അസംബന്ധങ്ങളും അബദ്ധങ്ങളും നിറഞ്ഞ ഉത്തരവുകളിലൂടെ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെ കുത്തക കമ്പനികള്‍ക്കു തീറെഴുതി നല്‍കിയ അധികൃതര്‍ ലാഭവിഹിതം പറ്റുന്നതില്‍ മാത്രം ശ്രദ്ധവെച്ചതാണ് പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയത്.
കേരളത്തിലെ 4489 സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ എട്ടു ലക്ഷം കുട്ടികള്‍ക്കും 7305 എയ്ഡഡ് വിദ്യാലയങ്ങളിലെ 24 ലക്ഷം കുട്ടികള്‍ക്കും രണ്ടു ജോടി വീതം യൂണിഫോം സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു പദ്ധതിയുടെ ഉദ്ദേശ്യം. എട്ടാം ക്ലാസ് വരെയുള്ള ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള ആണ്‍കുട്ടികള്‍ ഒഴികെയുള്ള മറ്റെല്ലാ കുട്ടികളുമായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കള്‍. 2013 ജൂണ്‍ മാസമായിരുന്നു ഇതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനമുണ്ടായത്. ഓഗസ്റ്റ് 24ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആദ്യ ഉത്തരവ് ഇറക്കി. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കു വേണ്ട യൂണിഫോമിനുള്ള തുകയായ 33 കോടിരൂപ സര്‍വശിക്ഷാ അഭിയാന്‍ (എസ്എസ്എ) എന്ന കേന്ദ്ര പദ്ധതിയിലൂടെയാണു നല്‍കുക. എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്കു വേണ്ട തുക സംസ്ഥാന സര്‍ക്കാരും വഹിക്കും. മുന്‍ വര്‍ഷംവരെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് എസ്.എസ്.എ ഫണ്ട് ഉപയോഗിച്ചാണ് യൂണിഫോം വിതരണം ചെയ്തിരുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുന്ന തരത്തിലുള്ള പദ്ധതി തുടക്കത്തില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു. സ്‌കൂളിന്റെ ഐഡന്റിറ്റി എന്നതിനൊപ്പം സാമ്പത്തിക അസമത്വത്തിന്റെ വേഷക്കാഴ്ചകളെ ഇല്ലാതാക്കുക എന്നൊരു സാമൂഹ്യലക്ഷ്യം കൂടി യൂണിഫോമുകള്‍ക്കുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു കാഴ്ചപ്പാടുകളെ അട്ടിമറിക്കുന്ന തരത്തിലായിരുന്നു പുതിയ നിര്‍ദേശങ്ങള്‍. സര്‍ക്കാര്‍ സ്‌കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഉത്തരവാദിത്വമെടുക്കാതെ എസ്എസ്എ എന്ന പദ്ധതിക്ക് കൈമാറിയതും, എയ്ഡഡ് സ്‌കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ടു തീരുമാനമെടുക്കുന്നതും ഇരു വിഭാഗം സ്ഥാപനങ്ങളെയും വേര്‍തിരിച്ചു കാണുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമായിരുന്നു. സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ എങ്ങനെയായാലും കുഴപ്പില്ലെന്ന ചിന്താഗതിക്ക് ഈ കാലഘട്ടത്തിലും മാറ്റം വന്നിട്ടില്ലെന്നു സാരം. കൂടാതെ, എട്ടാം ക്ലാസ് വരെയുള്ള ദാരിദ്ര്യ രേഖയ്ക്കു മുകളിലുള്ള ആണ്‍കുട്ടികളെ മാത്രമായി പദ്ധതിയില്‍ നിന്നൊഴിവാക്കിയതിനും സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ന്യായീകരണമൊന്നുമുണ്ടായില്ല.
പദ്ധതി പ്രകാരം, അര്‍ഹതയുള്ള കുട്ടികളുടെ എണ്ണവും തുണിയുടെ അളവും ഓണ്‍ലൈനില്‍ നല്‍കിയതിനെത്തുടര്‍ന്ന് യൂണിഫോം വാങ്ങുന്നത് സംബന്ധിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് അനുവാദം നല്‍കി. ഡിസംബര്‍ 12ന് ഇത് സംബന്ധിച്ച വിശദമായ ഉത്തരവുണ്ടായി. ഉത്തരവ് വീണ്ടും വിവാദങ്ങള്‍ക്ക് വഴി തെളിച്ചു. തുണിയുടെ അളവും തരവും സംബന്ധിച്ച നിര്‍ദേശങ്ങളാണ് ഇത്തവണ വ്യാപക പ്രതിഷേധത്തിന് കാരണമായത്. ഏഴാംതരം വരെയുള്ള ആണ്‍കുട്ടികള്‍ക്കു നിക്കറും അരക്കയ്യന്‍ ഷര്‍ട്ടും എട്ടാം ക്ലാസിലെ ആണ്‍കുട്ടികള്‍ക്കു മാത്രം പാന്റ്‌സും ആണു നിര്‍ദേശിച്ചത്. പെണ്‍കുട്ടികള്‍ക്കു പാവാടയും ഉടുപ്പും. എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്കു നീളന്‍ പാവാട അല്ലെങ്കില്‍ ചുരിദാറും ദുപ്പട്ടയും.
uniform_1നിലവില്‍ പല സ്‌കൂളുകളിലും അഞ്ചാം ക്ലാസ് മുതല്‍ പാന്റ്‌സ് ആണ്. കേരളത്തിലെ കുട്ടികളുടെ ശാരീരിക വളര്‍ച്ചയും വസ്ത്രധാരണത്തില്‍ വന്ന മാറ്റവും മനസിലാക്കാത്ത മണ്ടന്‍ ഉത്തരവിനെതിരേ രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ചാട്ടവാറെടുത്തപ്പോള്‍, ആണ്‍കുട്ടികള്‍ക്കെല്ലാം പാന്റ്‌സ് ആകാമെന്ന് ഉത്തരവു തിരുത്തി. എന്നാല്‍ യൂണിഫോമിന് ഉപയോഗിക്കേണ്ട തുണിയുടെ അളവ് കണ്ടതോടെ, ഈ പദ്ധതിയും ഉത്തരവും നിരുത്തരപാദമായ തീരുമാനങ്ങളാണെന്ന് വ്യക്തമാകുകയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിക്ക് 52 സെ.മി വീതിയും 160 സെ.മി നീളവുമുള്ള ദുപ്പട്ടയാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ 12 മുതല്‍ 14 വരെ വയസിനിടക്ക് പ്രായമുള്ള ശരാശരി വിദ്യാര്‍ഥിനിക്ക് ദുപ്പട്ടക്കായി 90 സെ.മി വീതിയും 2 മീറ്റര്‍ നീളവുമുള്ള തുണി വേണമെന്നു തയ്യല്‍ക്കാര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായി വരുന്ന തുണിയുടെ അളവ് ശേഖരിച്ചു നല്‍കാനുള്ള ചുമതല സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കാണ് ആദ്യം നല്‍കിയിരിക്കുന്നത്. ഷര്‍ട്ട്, സ്യൂട്ടിംഗ്, പാന്റ്, ദുപ്പട്ട, നിക്കര്‍ എന്നിവയുടെ അളവെടുപ്പിച്ച് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നായിരുന്നു ആദ്യ നിര്‍ദേശം. നിര്‍ദേശത്തിനെതിരെ രക്ഷിതാക്കള്‍ ശബ്ദമുയര്‍ത്തിയപ്പോള്‍, രക്ഷിതാക്കള്‍ തന്നെ അളവെടുത്ത് സ്‌കൂള്‍ അധികൃതര്‍ക്കു നല്‍കണമെന്ന പുതിയ നിര്‍ദേശം പിന്നാലെയെത്തി.
യൂണിഫോമിനുള്ള തുണി വിതരണം ചെയ്യുന്നതിനായി എട്ടു കമ്പനികളുടെ പാനല്‍ സര്‍ക്കാര്‍ നിശ്ചയിച്ചു. മഫത്‌ലാല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്അഹമ്മദാബാദ്, സുസുക്കി ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡ് രാജസ്ഥാന്‍, അലോക് ഇന്‍ഡസ്ട്രീസ്, മുംബൈ, ബന്‍സ്വാര സിന്റെക്‌സ് ലിമിറ്റഡ്രാജസ്ഥാന്‍, സംഗം (ഇന്‍ഡ്യ) ലിമിറ്റഡ് രാജസ്ഥാന്‍, എസ്. കുമാര്‍സ് നേഷന്‍വൈഡ് ലിമിറ്റഡ് മുംബൈ, ആര്‍.എസ്.ഡബ്ലു.എം ബില്‍വാരാ ടവേഴ്‌സ് ഉത്തര്‍പ്രദേശ്, നാഷണല്‍ ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്‍ ന്യൂഡല്‍ഹി എന്നീ സ്ഥാപനങ്ങളെയാണ് യൂണിഫോമിനുള്ള തുണികള്‍ വിതരണം ചെയ്യാനായി കണ്ടെത്തിയത്. വിദ്യാഭ്യാസ വകുപ്പ് എംപാനല്‍ ചെയ്ത കമ്പനികളില്‍ നിന്ന് തുണി വാങ്ങണമെന്ന് പുതിയ ഉത്തരവും ഇറക്കി. അതേസമയം, ഈ കമ്പനികള്‍ 11 പാറ്റേണിലുള്ള തുണികള്‍ മാത്രമാണ് നല്‍കുക. കമ്പനികളെ ആശ്രയിക്കുമ്പോള്‍ നിലവിലെ യൂണിഫോം മാറ്റേണ്ടതായി വരുമെന്നത് പുതിയ വിവാദങ്ങള്‍ സൃഷ്ടിച്ചു.
കേരളത്തിലെ ഓരോ സ്‌കൂളിനും അതിന്റെ ഐഡന്റിറ്റി സാക്ഷ്യപ്പെടുത്തുന്ന വ്യത്യസ്തങ്ങളായ യൂണിഫോം നിറവും രീതിയുമാണുള്ളത്. ഓരോ ജില്ലയ്ക്കും 50 മുതല്‍ 60 വരെ വ്യത്യസ്ഥ തരം തുണികള്‍ ആവശ്യമായി വരും. എന്നാല്‍ കമ്പനികളുടെ പക്കലുള്ള 11 പാറ്റേണ്‍ കൊണ്ട് എല്ലാവരും തൃപ്തിപ്പെടേണ്ട സാഹചര്യമുണ്ടായി. കൂടാതെ സംസ്ഥാനത്ത് പലയിടത്തും ഈ കമ്പനികളുടെ ശാഖകളില്ലെന്നും ആക്ഷേപത്തിന് കാരണമായി. അപ്പോഴാണ് പൊതുവിപണിയില്‍നിന്നും നിബന്ധനകള്‍ക്കു വിധേയമായി സ്‌കൂള്‍ അധികൃതര്‍ക്ക് തുണി വാങ്ങാമെന്ന നിര്‍ദേശമുണ്ടായത്. എന്നാല്‍, പൊതുവിപണിയില്‍ നിന്ന് യൂണിഫോമിന് തുണി വാങ്ങുമ്പോള്‍ കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം അംഗീകരിച്ച ലാബുകള്‍ നല്‍കുന്ന ഗുണമോ സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിബന്ധന വീണ്ടും തടസം സൃഷ്ടിച്ചു. പരിശോധന നടത്താന്‍ 10,000 രൂപ നല്‍കേണ്ടി വരുമെന്നതിനാല്‍ സ്‌കൂളുകള്‍ അതിന് താത്പര്യം കാട്ടിയില്ല.
uniform_2ഇത്തരത്തില്‍, ടെണ്ടര്‍ നല്‍കിയ കമ്പനികളെ സഹായിക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ വീണ്ടും സര്‍ക്കാരിന് തിരിച്ചടിയായി. സ്‌കൂള്‍ യൂണിഫോം കരാര്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയതും വന്‍ വിവാദമായി. സ്വകാര്യ വസ്ത്രനിര്‍മ്മാണ കമ്പനികളെ ഏല്‍പിച്ചതു വഴിയാണ് കോടികളുടെ തട്ടിപ്പിന് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ആക്ഷേപമുയര്‍ന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷനെ ഒഴിവാക്കിയായിരുന്നു സര്‍ക്കാര്‍ തീരുമാനങ്ങള്‍. ഖാദി, കൈത്തറി പോലുള്ള കേരളത്തിലെ പരമ്പരാഗത വസ്ത്ര നിര്‍മ്മാണ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ഒഴിവാക്കി. യൂണിഫോമിനായി വകയിരുത്തിയ 113 കോടിയുടെ കമ്മീഷന്‍ ഇനത്തില്‍ 20 ശതമാനം, ഏകദേശം 23 കോടിയോളം രൂപ തട്ടിയെടുക്കാനുള്ള നീക്കമാണ് ഇതിനെല്ലാം പിന്നിലെന്നും ആക്ഷേപമുയര്‍ന്നിട്ടും വ്യക്തമായ തീരുമാനം കൈക്കൊള്ളാനോ വിശദീകരണം നല്‍കാനോ സര്‍ക്കാര്‍ മെനക്കെട്ടില്ല.
അതിനിടെ, മൂന്നു തവണ ടെണ്ടര്‍ വിളിച്ചെങ്കിലും എം പാനല്‍ ചെയ്ത കമ്പനികളില്‍ മുംബൈ ആസ്ഥാനമായുള്ള മഫത്‌ലാല്‍ ഒഴികെ എല്ലാവരും പദ്ധതിയില്‍ നിന്നു പിന്മാറി. എറ്റവുമൊടുവില്‍, കരാര്‍ കൈക്കലാക്കാന്‍ ആദ്യം മുതല്‍ സര്‍ക്കാരിനെ സ്വാധീനിച്ചിരുന്ന മഫത്്‌ലാലിന് ഉയര്‍ന്ന വിലയ്ക്ക് ടെണ്ടര്‍ നല്‍കിയതും വിവാദമായി. ഇതിനെ തുടര്‍ന്ന് പദ്ധതി നിശ്ചലമായി. ഇനിയും പദ്ധതി വൈകിയാല്‍ കേന്ദ്രഫണ്ട് ലാപ്‌സായിപോകുമെന്നതിലാണ് സ്‌കൂള്‍ യൂണിഫോം വിതരണവുമായി സ്വന്തം നിലയില്‍ മുന്നോട്ട് പോകാന്‍ എസ.എസ്.എ തീരുമാനിച്ചത്. 100 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ അത്രയും തുക അനുവദിക്കാന്‍ സാധിക്കില്ലെന്ന ധനകാര്യവകുപ്പിന്റെ നിലപാട് യൂണിഫോം വിതരണത്തിലെ പ്രതിസന്ധി കൂട്ടി. മാര്‍ച്ച് മാസത്തില്‍ തന്നെ തുക ചെലവഴിച്ചില്ലെങ്കില്‍ ഫണ്ട് പാഴാകുന്ന സ്ഥിതിയാണുള്ളത്. ഇത്തരത്തില്‍ തുക പാഴാകുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും ഉത്തമ ഉദാഹരണമായി ഇത് മാറുമെന്നായപ്പോള്‍, പ്രഥമാധ്യാപകരുടെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ച് തടിതപ്പാന്‍ സര്‍ക്കാര്‍ നീക്കം നടത്തി. നല്‍കിയ തുക ചെലവഴിക്കരുതെന്ന് രഹസ്യ നിര്‍ദേശവും നല്‍കി. സര്‍ക്കാര്‍ സ്‌കൂള്‍ പ്രഥമാധ്യാപകരുടെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ച് ധനവിനിയോഗം നടത്തിയതായി വരുത്തിത്തീര്‍ക്കുകയായിരുന്നു. ഒരു വിദ്യാര്‍ഥിക്ക് രണ്ടുജോടി യൂണിഫോമിന് 400 രൂപ നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. കുട്ടികളുടെ എണ്ണവും അളവും തിട്ടപ്പെടുത്തി പ്രഥമാധ്യാപകര്‍ സ്‌കൂളിലേക്ക് ആവശ്യമാകുന്ന തുണിയുടെ അളവ് മാസങ്ങള്‍ക്ക് മുമ്പ് അധികാരികളെ അറിയിച്ചിരുന്നു. അത് കണക്കാക്കിയുള്ള തുകയാണ് ഇവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്.
കഴിഞ്ഞ തവണ ഓപ്പണ്‍ ടെണ്ടര്‍ ഇല്ലാത്തതിനാല്‍ വളരെ പ്രശ്‌നങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നെന്നും, അത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനാണ് ഓപ്പണ്‍ ടെണ്ടര്‍ വിളിച്ച് യൂണിഫോം വിതരണം നടത്താന്‍ തീരുമാനിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് നിയമസഭയില്‍ അറിയിച്ചിരുന്നു. അതിലുണ്ടായ കാലതാമസമാണ് സൗജന്യ യൂണിഫോം വിതരണ പദ്ധതിയെ തകിടം മറിച്ചത്. അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി കുത്തക കമ്പനികള്‍ക്ക് മാത്രമായി ടെണ്ടര്‍ നല്‍കിയതിനെക്കുറിച്ച് വിശദീകരണമൊന്നുമില്ലായിരുന്നു. മാര്‍ച്ച് 31നുള്ളില്‍ ഫണ്ട് ചെലവഴിക്കാന്‍ സര്‍ക്കാര്‍ കാണിച്ച അതിബുദ്ധിയാണ് പ്രശ്‌നങ്ങള്‍ ഇത്രയും വഷളാക്കിയതെന്ന തരത്തിലായിരുന്നു (മുന്‍) ഡി.പി.ഐ ബിജു പ്രഭാകറിന്റെ വാക്കുകള്‍. എന്നാല്‍, കുത്തക കമ്പനികളുടെ ചരക്ക് വിറ്റഴിക്കുന്നതിന് വഴിയൊരുക്കി, സ്‌കൂളുകളില്‍ അവരുടെ വിപണി വളര്‍ത്തി ലാഭ ശതമാനം പറ്റാനുള്ള ഗൂഢശ്രമങ്ങള്‍ പദ്ധതിക്കു പിന്നിലുണ്ടെന്ന ആരോപണങ്ങളെയും തള്ളിക്കളയാനാവില്ല.