Sunday, March 23, 2014

ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു: എ.എന്‍ രാധാകൃഷ്ണന്‍

ഷാനവാസ്.എസ്‌ | March 22, 2014 - http://tvnew.in/news/22370.html

radhakrishnan_രാജ്യത്തെ രാഷ്ട്രീയ മാറ്റത്തിന് കണ്ണിയാകാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് എറണാകുളം ലോക്‌സഭ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍ മത്സരത്തിനിറങ്ങുന്നത്. ജനകീയ പ്രശ്‌നങ്ങളെ ഏറ്റെടുക്കുന്നതിലൂടെ കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനാകുമെന്നും അദ്ദേഹം. 16ാം ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിജെപി നിലപാടുകളെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ രാധാകൃഷ്ണന്‍ സംസാരിക്കുന്നു.
മൂന്നാം തവണയാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. എന്താണ് വിജയപ്രതീക്ഷ?
മോഡി നേരിട്ടു ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് മത്സരിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ രാജ്യത്ത് നരേന്ദ്ര മോഡിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. മോഡിയെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കാണ് ബിജെപി മുന്‍തൂക്കം കൊടുക്കുന്നത്.
രാജ്യത്തെന്ന പോലെ കേരളത്തിലും ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബിജെപിയുടെ നിലപാട് അറിയാനും അവര്‍ക്ക് ആഗ്രഹമുണ്ട്. ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അത് ബിജെപിക്ക് നേട്ടമാകും. കേരളത്തില്‍ ഇപ്പോള്‍ താമര വിരിയാന്‍ തക്ക സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജയിക്കുമെന്ന ഉറപ്പോടെയാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. എറണാകുളത്ത് നിന്നും ലോക്‌സഭയിലെത്താനാകുമെന്ന ഉറച്ച വിശ്വാസമുണ്ട്.
മണ്ഡലത്തിലെ പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച്?
രൂക്ഷമായ കുടിവെള്ള പ്രശ്‌നം, എല്‍എന്‍ജി, ഫാക്ട്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, എച്ച്എംടി, സ്മാര്‍ട് സിറ്റി തുടങ്ങിയ പൊതുമേഖലാവ്യവസായ സ്ഥാപനങ്ങളുടെ ദുരവസ്ഥ, സാധാരണക്കാരന് വെല്ലുവിളി സൃഷ്ടിക്കുന്ന തീരദേശ പരിപാലന നിയമം തുടങ്ങിയവയാണ് എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍. ജയിക്കുന്ന പക്ഷം, ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ ശ്രമിക്കും. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍, ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ നവീകരണം തുടങ്ങിയ കാര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കും.
ജനകീയ പ്രശ്‌നങ്ങളെ ഏറ്റെടുത്ത ആം ആദ്മി പാര്‍ട്ടിയുടെ രീതി പിന്തുടരുകയാണോ?
അങ്ങനെ പറയാനാവില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ആളല്ല ഞാന്‍. കുടിവെള്ള പ്രശ്‌നം, ഭൂഗര്‍ഭ ജലസംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ നേരിട്ട് ഇടപെടുന്നുണ്ട്. ഫാക്ട് ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സജീവമായി ഇടപെടാറുണ്ട്.
ഒരു വര്‍ഷം പോലുമാകാത്ത ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ചു. ഇത്രയും കാലമായിട്ടും കേരളത്തില്‍ എന്തുകൊണ്ടാണ് ബിജെപിക്ക് ജയിക്കാനാകാത്തത്
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയം പതിനേഴാം വയസ്സില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് പോലെയാണ്. അത് ചിലപ്പോഴൊക്കെ സംഭവിക്കാം. ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ അതില്‍ കൂടുതലായി ഒന്നുമില്ല. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇടത്‌വലത് രാഷ്ട്രീയ പാര്‍ട്ടികളുടെ സമര്‍ദ്ദം മൂലമാണ് കേരളത്തില്‍ വിജയിക്കാന്‍ കഴിയാതിരുന്നത്.
എന്‍.ഡി.എയെ പിന്തുണക്കുമെന്ന കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റിന്റെ നിലപാടിനെക്കുറിച്ച്?
ചെറുതും വലുതുമായ പാര്‍ട്ടികളെ നിസാരവത്ക്കരിക്കേണ്ട കാര്യമില്ല. പ്രാദേശിക പാര്‍ട്ടികള്‍ക്ക് കേരളത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. മറ്റു കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പരിശോധിക്കാം.

Saturday, March 22, 2014

ഫുട്‌ബോളിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന കൊച്ചിക്കാരുടെ ഹമീദിക്ക

ഷാനവാസ്.എസ്‌ | March 22, 2014 | Published in TV New  (http://tvnew.in/news/22315.html) 
hameed_കൊച്ചി: പി.എം ഹമീദെന്ന ഹമീദിക്കയെയും ഫുട്‌ബോളിനെയും അടര്‍ത്തി ചിന്തിക്കാന്‍ കൊച്ചിക്കാര്‍ക്ക് ആകില്ല. ആറ് പതിറ്റാണ്ട് പിന്നിടുന്ന ജീവിതത്തില്‍ 30 വര്‍ഷമായി ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മുടങ്ങാതെ നടത്തിയാണ് ഹമീദിക്ക കായിക ലോകത്തിന് പ്രിയപ്പെട്ടവനാകുന്നത്.
മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മ് കോയയുടെ പേരിലുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 30 വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ എല്ലാമെല്ലാമായി ഹമീദിക്കയുണ്ട്. അരനൂറ്റാണ്ടു പിന്നിട്ട വടുതല ഡോണ്‍ ബോസ്‌കോ ട്രോഫി കഴിഞ്ഞാല്‍ കൊച്ചിയില്‍ മുടക്കമില്ലാതെ തുടരുന്ന അംഗീകൃത ടൂര്‍ണമെന്റുകളില്‍ രണ്ടാം സ്ഥാനമുണ്ട് സിഎച്ച് സ്മാരക ഫുട്‌ബോളിന്. കേരളം കണ്ട പ്രമുഖ താരങ്ങളില്‍ പലരും ഈ ടൂര്‍ണമെന്റില്‍ കളിച്ചുവളര്‍ന്നവരാണ്.
ഡോണ്‍ ബോസ്‌കോ ട്രോഫിക്കു വലിയൊരു പ്രസ്ഥാനത്തിന്റെ പിന്തുണയുള്ളപ്പോള്‍ സിഎച്ച് സ്മാരക ഫുട്‌ബോളിനു പിന്നില്‍ ഹമീദിക്ക ഒറ്റയ്ക്കാണ്. മത്സരം സംഘടിപ്പിച്ച് ടീമുകളെ ക്ഷണിക്കുന്നതിനൊപ്പം കളിക്കളമൊരുക്കുന്നതും കുമ്മായ വരയിടുന്നതും അനൗണ്‍സ്‌മെന്റും തുടങ്ങി ഇടവേളയില്‍ കളിക്കാര്‍ക്കു വെള്ളവും മറ്റും നല്‍കുന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ പുലര്‍ത്തുന്ന ശ്രദ്ധയാണ് മറ്റു സംഘാടകരില്‍ നിന്നു ഹമീദിക്കയെ വ്യത്യസ്തനാക്കുന്നത്. 30 വര്‍ഷത്തെ ടൂര്‍ണമെന്റ് നടത്തിപ്പില്‍ നിരാശകളൊന്നുമില്ലെങ്കിലും മികച്ച കളി മൈതാനങ്ങള്‍ ഇല്ലാത്തതിലും ഫുട്‌ബോളിന്റെ ജനകീയത നഷ്ടപ്പെടുന്നതിലും ഹമീദിക്ക തെല്ലു നിരാശനാണ്.
യാതൊരു നഷ്ടവും കൂടാതെ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്താമെന്ന് തെളിയിച്ച ഹമീദിന്റെ സംഘാടന രീതി അനുകരണീയവും അഭിനന്ദനാര്‍ഹവുമാണെന്ന ഇന്ത്യയുടെ മുന്‍ ഫുട്‌ബോള്‍ താരവും കോച്ചുമായ സി.സി ജേക്കബ് അഭിപ്രായപ്പെടുന്നു. ഫുട്‌ബോളിനോടുള്ള പ്രതിബദ്ധതയാണ് ഹമീദിക്കയുടെ ശ്രമങ്ങളിലേക്ക് മറ്റുവരെ ആകര്‍ഷിക്കുന്നത്. തികച്ചും ജനകീയമായ രീതിയിലുള്ള ഹമീദിക്കയുടെ രീതികള്‍ കായിക വകുപ്പുകള്‍ക്കോ, സംഘടനകള്‍ക്കോ പരീക്ഷീക്കാവുന്നതാണെന്നും ജേക്കബ് പറയുന്നു.
ഫുട്‌ബോളിനോടുള്ള ഹമീദിക്കയുടെ ആത്മാര്‍ത്ഥ തിരിച്ചറിഞ്ഞ തേവരയിലെ എസ്.എച്ച് കോളജ് അധികൃതരും ഫിസിക്കല്‍ എജ്യുക്കേഷന്‍ വകുപ്പും ഹമീദിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി സിഎച്ച് സ്മാരക ടൂര്‍ണമെന്റിന് കോളെജ് ഗ്രൗണ്ട് സൗജന്യമായി വിട്ടു നല്‍കുന്നുണ്ട്. മികച്ച കളിസ്ഥലങ്ങള്‍ ഇല്ലാതെയാകുമ്പോഴും ഉള്ളതിന് മികച്ച വാടക നല്‍കേണ്ടിവരുന്ന അവസ്ഥയിലും കോളെജ് ഗ്രൗണ്ട് ലഭ്യമാകുന്നത് ഹമീദിക്കയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്.
മത്സരം സംഘടിപ്പിച്ച് ലാഭം കൊയ്യുന്നതിനപ്പുറം, ചൂടിലും പൊടിയിലും പയറ്റി വിയര്‍പ്പണിഞ്ഞ് കളം വിടുന്ന കളിക്കാരുടെ മുഖത്തെ വിസ്മയവും ആഹ്ലാദവുമാണ് ഹമീദിക്കയുടെ സംതൃപ്തി. കായിക മേഖലയെ മുന്നോട്ടു നയിക്കുന്നതില്‍ പലരും പരാജയപ്പെടുമ്പോള്‍, കഴിഞ്ഞ 30 വര്‍ഷമായി ഹമീദിക്ക പിന്തുടരുന്ന രീതി ഏതൊരു കായിക സംഘടനയക്കും മാതൃകയാണ്.

Friday, March 21, 2014

പി.കെ ഹരികുമാറിനെ മറക്കാതെ വൈക്കം

ഷാനവാസ് എസ് | March 19, 2014 - Published in TV New - http://tvnew.in/news/21906.html

kottayam-LDFകോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാത്യു ടി തോമസിന്റെ പ്രചരണം ശക്തമാകുമ്പോഴും സ്ഥാനാര്‍ത്ഥിയായി ആദ്യം നിശ്ചയിച്ച പി.കെ ഹരികുമാറിനെ മറക്കാനാകാതെ വൈക്കം. ഹരികുമാറിനു വോട്ടഭ്യര്‍ത്ഥിച്ചുള്ള ചുവരെഴുത്തുകളും ഫേസ്ബുക്ക് അക്കൗണ്ടും ഇപ്പോഴും സജീവം. പാര്‍ട്ടി അവഗണിച്ചാലും വൈക്കത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഹരികുമാറിനെ അവഗണിക്കാനാവില്ലെന്നതിന്റെയും പാര്‍ട്ടി തീരുമാനത്തോടുള്ള നീരസത്തിന്റെയും നേര്‍ച്ചിത്രങ്ങള്‍ കൂടിയാണ് ഈ ചുവരെഴുത്തുകള്‍.
ഹരികുമാര്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നറിഞ്ഞതോടെ കോട്ടയത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. ഹരികുമാറിന്റെ സ്വന്തം സ്ഥലമായ വൈക്കത്തെ പാലാംകടവ്, ചുങ്കം, കൂട്ടുമ്മേല്‍, തുരുത്തുമ്മ എന്നിവിടങ്ങളില്‍ ചുവരെഴുത്തുകള്‍ പൂര്‍ത്തിയാക്കിയതിനൊപ്പം സോഷ്യല്‍ മീഡിയകളിലും പ്രചരണം ശക്തമാക്കിയിരുന്നു. ഹരികുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ മാറ്റമുണ്ടാകില്ലെന്ന കണക്കുക്കൂട്ടലിനപ്പുറം ജനകീയ നേതാവിനോടുള്ള ആദരവ് കൂടിയായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍.
2014 തെരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് ബുക്ക് ചെയ്ത മതിലുകളിലെല്ലാം ഹരികുമാറിന് വോട്ട് നല്‍കണമെന്ന അഭ്യര്‍ത്ഥനകള്‍ നിറഞ്ഞു. അതിനിടെയാണ് ജനതാദള്‍ മുന്നണി വിടുമെന്ന സാഹചര്യത്തില്‍ കോട്ടയം സീറ്റ് വിട്ടുകൊടുക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചത്. തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരെ, പ്രത്യേകിച്ചും വൈക്കം നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരെ നിരാശരാക്കി. മാത്യു ടി തോമസിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുമ്പോഴും ഹരികുമാറിനായി തയ്യാറാക്കിയ ഫഌക്‌സ് ബോര്‍ഡുകള്‍ എടുത്തു കളയാനോ ചുവരെഴുത്തുകള്‍ മായ്ക്കാനോ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.
എസ്.എഫ്.ഐ.യിലൂടെ സംഘടനാ രംഗത്തെത്തിയ ഹരികുമാര്‍ ജനതാദളിനുവേണ്ടി രണ്ടാം തവണയാണ് മത്സരത്തില്‍ നിന്നും പിന്മാറുന്നത്. 1996ല്‍ പ്രൊഫ. ബി. ജയലക്ഷ്മിക്കുവേണ്ടി സീറ്റ് വിട്ടുനല്‍കേണ്ടി വന്നിരുന്നു. ആറു തവണ ഹരികുമാര്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായിട്ടുണ്ട്. സുരേഷ് കുറുപ്പ് മത്സരിച്ചപ്പോഴെല്ലാം ഹരികുമാറായിരുന്നു ഡമ്മി സ്ഥാനാര്‍ത്ഥി. മൂന്നു പതിറ്റാണ്ട് പിന്നിടുന്ന സംഘടനാ പ്രവര്‍ത്തനത്തില്‍ ക്ലീന്‍ ഇമേജ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഹരികുമാര്‍ രണ്ടു തവണ വൈക്കം നഗരസഭാ ചെയര്‍മാനായിരുന്നു. രണ്ടു തവണ മഹാത്മാഗാന്ധി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗമായി. ഇപ്പോള്‍ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗമാണ്.
കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രസിഡന്റ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. പാര്‍ട്ടി തീരുമാനത്തില്‍ നിരാശയില്ലെന്നും പ്രചരണ രംഗത്ത് സജീവമാകുമെന്നും ഹരികുമാര്‍ പറയുമ്പോഴും അത്ര പെട്ടെന്നൊന്നും വഴങ്ങാത്ത മനസോടെയാണ് വൈക്കത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍.