Tuesday, February 28, 2012

തിരുവനന്തപുരം മോണോ റെയില്‍ പദ്ധതി: നാറ്റ്പാക് റിപ്പോര്‍ട്ട് നാളെ

ഷാനവാസ്. എസ് | തിരുവനന്തപുരം, ഫെബ്രുവരി 28, 2012 11:24
http://www.thesundayindian.com/ml/story/trivandrum-monorail-natpac-report-latest-news/14/2735/
നഗരത്തിലെ ഗതാഗത തിരക്കുകള്‍ക്ക് പരിഹാരമായേക്കാവുന്ന തിരുവനന്തപുരം മോണോറെയില്‍ പദ്ധതിയുടെ അന്തിമ റിപ്പോര്‍ട്ട് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍റ് റിസേര്‍ച്ച് സെന്‍റര്‍ -നാറ്റ്പാക് നാളെ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

കേരളത്തിലെ ആദ്യത്തെ മോണോറെയില്‍ പദ്ധതിയാണിത്. നഗരത്തിലെ യാത്രാ തടസങ്ങളും തിരക്കുകളും വലിയൊരളവില്‍ ഇല്ലാതാക്കുമെന്ന് കരുതുന്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 40 ശതമാനത്തോളം സ്വകാര്യ വാഹനങ്ങള്‍ റോഡുകളില്‍ നിന്നും ഒഴിവാകും.

സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യപ്രകാരമാണ് നഗരത്തില്‍ മോണോറെയില്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് നാറ്റ്പാക് പഠനം നടത്തിയത്. പള്ളിപ്പുറത്തു നിന്നും നെയ്യാറ്റിന്‍കര വരെ 41.80 കിലോമീറ്ററാണ് നിര്‍ദ്ദിഷ്ട മോണോ റെയില്‍ പാത. 35 ഓളം സ്റ്റോപ്പുകളുള്ള റെയില്‍പാത രണ്ട് ഘട്ടങ്ങളിലായിട്ടാണ് പൂര്‍ത്തിയാക്കുക. ആദ്യ ഘട്ടത്തില്‍ പള്ളിപ്പുറം മുതല്‍ തമ്പാനൂര്‍ വരെയുള്ള 22.20 കിലോമീറ്ററും രണ്ടാം ഘട്ടത്തില്‍ തമ്പാനൂര്‍ മുതല്‍ നെയ്യാറ്റിന്‍കര വരെ 19.60 കിലോമീറ്ററും പൂര്‍ത്തിയാക്കും.

നാറ്റ്പാക് നടത്തിയ പ്രായോഗികതാ പഠന പ്രകാരം, നിലവില്‍ തിരക്കേറിയ സമയത്ത് നഗരത്തില്‍ ഒരു മണിക്കൂറിനിടയില്‍ 7500 ഓളം പേര്‍ ഒരേ സ്ഥലത്തേക്ക് യാത്ര ചെയ്യന്നത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ അത് 15000 ഓളമാകും. അതിനാല്‍ തിരുവനന്തപുരം പോലുള്ള ചെറുനഗരങ്ങള്‍ക്ക് വളരെ അനുയോജ്യമായ ഗതാഗത മാര്‍ഗമെന്ന നിലയില്‍, ഒരു മണിക്കൂറിനിടയില്‍ ഒരേ സ്ഥലത്തേക്ക് പോകുന്ന 20000 ഓളം പേരെ വഹിക്കാന്‍ മോണോ റെയില്‍ പദ്ധതി കൊണ്ടാകും. ഒരേ സമയം 600 പേര്‍ക്കാണ് മോണോറെയിലില്‍ യാത്രചെയ്യാനാവുക.

6270 കോടി രൂപയാണ് നിര്‍ദ്ദിഷ്ട പദ്ധതിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു കിലോമീറ്ററില്‍ റെയില്‍പാതയും ലോ ഫ്ളോര്‍ ബസിനുമായി 150 കോടി രൂപയോളമാണ് ചെലവാകുക. നാറ്റാപാക് തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍, പദ്ധതി എങ്ങനെ നടപ്പിലാക്കണമെന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് നടപടികള്‍ കൈക്കൊള്ളാനാകും. ജൂണ്‍ മാസത്തോടെ തന്നെ പദ്ധതി നടപ്പിലാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.

No comments:

Post a Comment