Wednesday, February 29, 2012

നിയമസഭയും ഹൈടെക്: സഭാ നടപടികള്‍ ഇനി തത്സമയം ഓണ്‍ലൈനില്‍


ഷാനവാസ്.എസ് | കൊച്ചി, ഫെബ്രുവരി 29, 2012 15:28
http://www.thesundayindian.com/ml/story/kerala-assembly-go-live-online/14/2748/
ഇത്തവണ മുതല്‍ നിയമസഭാ സമ്മേളന നടപടികള്‍ വെബ്സൈറ്റിലൂടെ തത്സമയം വീക്ഷിക്കാനാകും. നമ്മുടെ പ്രിയപ്പെട്ട പ്രതിനിധികള്‍ സഭയില്‍ നടത്തുന്ന ചര്‍ച്ചകളും വാഗ്വാദങ്ങളും ബഹളവും അടിയുമെല്ലാം പൊതുജനങ്ങളിലേക്കെത്തുന്ന വിധം സുതാര്യമാകുന്നുവെന്ന് സാരം. എല്ലാ ബജറ്റിലും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ആകുലപ്പെടുന്നുണ്ടെങ്കിലും നിയമസഭയിലെ ദൃശ്യശ്രാവ്യ സംവിധാനങ്ങളുടെ നവീകരണത്തിന് 5.88 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.

മാര്‍ച്ച് ഒന്നിന് ഗവര്‍ണ്ണര്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗവും ബജറ്റുമാണ് ആദ്യ ഘട്ടത്തില്‍ സംപ്രേഷണം ചെയ്യുക. പിന്നീട് പാര്‍ലമെന്‍റ് മാതൃകയില്‍ അര മണിക്കൂര്‍ വ്യത്യാസത്തില്‍ എല്ലാ നടപടികളും കാണിക്കും. അതിനായി പഴയ
ക്യാമറകള്‍ മാറ്റി എട്ട് പുതിയ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്. അംഗങ്ങള്‍ സംസാരിക്കുന്നത് അപ്പോള്‍ തന്നെ പല ഭാഷകളില്‍ പരിഭാഷപ്പെടുത്തി കേള്‍ക്കാനാവുന്ന സംവിധാനവും അണിയറയില്‍ തയ്യാറാകുന്നുണ്ട്.
സംയോജിത കമ്പ്യൂട്ടര്‍ നിയന്ത്രിത സമ്മേളന സംവിധാനം, ഇലക്ട്രോണിക് വോട്ടിങ് സംവിധാനം, ലൈവ് ട്രാന്‍സ്‌ലേഷന്‍, ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ സിസ്റ്റം, വീഡിയോ ആര്‍ക്കൈവല്‍ സംവിധാനം എന്നിവ നിയമസഭാ ഹാളിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്. മീഡിയാ റൂമില്‍ മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറകള്‍ക്ക് ആംബിയന്‍റ് ഓഡിയോ ഔട്ട് സൌകര്യം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജര്‍മ്മന്‍ കമ്പനിയുടെ ഓഡിയോ വിഷ്വല്‍ സംവിധാനമാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. മൂന്നു ബട്ടണുകളുള്ള വോട്ടിങ് സംവിധാനം, ഹെഡ് ഫോണ്‍ നേരിട്ട് ഘടിപ്പിക്കാവുന്ന സംവിധാനം, വിവിധ ഭാഷകള്‍ കേള്‍ക്കാനുള്ള സംവിധാനം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇതുമൂലം ശബ്ദപ്രവാഹത്തിന് യാതൊരുവിധ തടസമോ വ്യക്തത കുറവോ ഉണ്ടാകില്ല. ഇനിമുതല്‍ ലാപ്ടോപ് വഴി സഭയില്‍ രേഖകള്‍ പ്രദര്‍ശിപ്പിക്കാനാവും. സഭയിലെ നടപടിക്രമങ്ങളെല്ലാം പകര്‍ത്താനും ശേഖരിക്കാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനുമാത്രമായി ആപ്പിളിന്‍റെ ആറ് സെര്‍വറുകളാണ് സജ്ജമാക്കിയിട്ടുണ്ട്. പ്ലാസ്മാ ഡിസ്പ്ലേകളാണ് അടുത്ത പ്രത്യേകത. സഭയില്‍ പ്രസംഗിക്കു
ന്നവരുടെ പേര്, വോട്ടിങ് ഫലം, സന്ദേശങ്ങള്‍, പ്രസന്‍റേഷനുകള്‍ എന്നിവ ഇത്തരത്തിലുള്ള മൂന്നു ഡിസ്പ്ലേകളിലൂടെ പ്രദര്‍ശിപ്പിക്കും. അതിനൂതനമായ സാങ്കേതിക വിദ്യകളാണ് ഇതിനായി നിയമസഭയില്‍ ഉപയോഗിച്ചിരിക്കുന്നത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററിന്‍റെ സഹകരണത്തോടെയാണ് വെബ്കാസ്റ്റിംഗിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.

ഇനിയിപ്പോള്‍ സഭയിലിരുന്ന് ഉറങ്ങുന്നതും മുണ്ടുരിയുന്നതും തെറിവിളിക്കുന്നതും തുടങ്ങി വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളിയോ ഇല്ലയോ എന്നൊക്കെ മറ്റു മാധ്യമങ്ങള്‍ പറഞ്ഞുതരുന്നതിനു മുമ്പെ, പൊതുജനങ്ങള്‍ക്ക് നേരിട്ടു കാണാനാകുമെന്ന് പ്രതീക്ഷിക്കാം. മുഖ്യമന്ത്രിയുടെ ഓഫീസ് 24 മണിക്കൂറും തുറന്ന കാഴ്ചയായത് വലിയ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ നിയമസഭാ സമ്മേളനവും ഓണ്‍ലൈന്‍ ലൈവ് ആവുന്നത്.

പിറവത്തെ പോരിനിടയില്‍ ബജറ്റ് സമ്മേളനം നാളെ മുതല്‍


ഷാനവാസ്. എസ് | തിരുവനന്തപുരം, ഫെബ്രുവരി 29, 2012 12:36
http://www.thesundayindian.com/ml/story/kerala-assembly-budget-session-piravam-by-election-latest-kerala/2/2744/
പിറവം ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ പതിമൂന്നാം നിയമസഭയുടെ നാലാം സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കമാകും. മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ നാല് വരെയാണ് സമ്മേളന കാലയളവെങ്കിലും ഇടവേളകളും അവധികളും കഴിഞ്ഞ് 17 ദിവസം മാത്രമേ സഭ സമ്മേളിക്കുകയുള്ളൂ. പിറവം ഉപതെരഞ്ഞെടുപ്പ് കാരണം മാര്‍ച്ച് ഒമ്പത് മുതല്‍ 18വരെ, പത്തുദിവസം സഭ നിര്‍ത്തിവെക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ബജറ്റ് അവതരിപ്പിക്കും.

നാളെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നത്. മാര്‍ച്ച് രണ്ടിന് ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ പിരിയും. അഞ്ച്, ആറ്, എട്ട് തീയതികളില്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഏഴാം തീയതി ചേരില്ല.

പത്തു ദിവസത്തെ അവധിക്കുശേഷം, മാര്‍ച്ച് 19ന് 2011-12ലെ സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളുടെ ഫൈനല്‍ സ്റ്റേറ്റ്മെന്‍റ് മേശപ്പുറത്ത് വെയ്ക്കും. അതിനെത്തുടര്‍ന്ന് 2012-13 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റും വോട്ട് ഓണ്‍ അക്കൌണ്ടും സഭയില്‍ സമര്‍പ്പിക്കും. 20ന് 2011-12ലെ ബജറ്റിലേക്കുള്ള ഫൈനല്‍ സപ്ലിമെന്‍ററി ഗ്രാന്‍റിനുള്ള ധനാഭ്യര്‍ത്ഥനകളെ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലായി ബജറ്റിനെക്കുറിച്ചുള്ള പൊതു ചര്‍ച്ചകള്‍ നടക്കും.

26നാണ് 2011-12 സാമ്പത്തിക വര്‍ഷത്തെ ബജറ്റിനെക്കുറിച്ചുള്ള പൊതുചര്‍ച്ച. 27ന് വോട്ട് ഓണ്‍ അക്കൌണ്ടും, അതിനെ സംബന്ധിച്ച ചര്‍ച്ചകളും വോട്ടെടുപ്പും നടക്കും. 28ന് 2011-12 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഫൈനല്‍ സപ്ലിമെന്‍ററി ഗ്രാന്‍റിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലും 29ന് ധനവിനിയോഗ (വോട്ട് ഓണ്‍ അക്കൌണ്ട്) ബില്ലും അവതരിപ്പിക്കും. 30ന് സഭ ചേരില്ല. ഏപ്രില്‍ നാലോടെ സമ്മേളനം അവസാനിക്കും.
ടി.എം ജേക്കബിന്‍റെ മരണത്തെത്തുടര്‍ന്ന് നാമമാത്രമായ ഭൂരിപക്ഷത്തിലേക്ക് ഒതുങ്ങിയ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ബജറ്റ് സമ്മേളനം ആശങ്കകളാണ് സൃഷ്ടിക്കുന്നത്. ചര്‍ച്ചകളിലൂടെ പ്രതിപക്ഷം സഭയെ പ്രക്ഷുബ്ധമാക്കുമെന്ന കാര്യം തീര്‍ച്ചയാണ്. സമ്മേളനകാലയളവില്‍ തന്നെ പിറവം ഉപതെരഞ്ഞെടുപ്പ് ഫലം വരുമെന്നതിനാല്‍ അതിന്‍റെ പ്രതിഫലനങ്ങള്‍ സഭയെ കൂടുതല്‍ ബഹളമയമാക്കിയേക്കും. സഭയില്‍ ഓരോ വോട്ടും നിര്‍ണ്ണായകമായതിനാല്‍ ഇരു കക്ഷികള്‍ക്കും തങ്ങളുടെ മുഴുവന്‍ അംഗങ്ങളുടെയും ഹാജര്‍ ഉറപ്പാക്കേണ്ടതായി വരും. ഘടകക്ഷികളുടെ ചാഞ്ചാട്ടവും പ്രശ്നം സൃഷ്ടിച്ചേക്കാം. അതിനാല്‍ അവരെയെല്ലാം പ്രീണിപ്പിച്ചു നിര്‍ത്തുക യുഡിഎഫിന്‍റെ തന്ത്രവും അത്തരക്കാരെ ആകര്‍ഷിക്കുക എല്‍ഡിഎഫിന്‍റെ തന്ത്രവുമാകും. പ്രതിപക്ഷം ഭരണപക്ഷമാകാനും ഭരണപക്ഷം പ്രതിപക്ഷമാകാനും നിമിഷ നേരങ്ങള്‍ മതിയെന്നതാണ് ഏറ്റവും രസകരമായ യാഥാര്‍ത്ഥ്യം.