Thursday, August 4, 2011

1.21 ലക്ഷം വിദ്യാര്‍ത്ഥികള്‍ കുറഞ്ഞു; മൂവായിരം അധ്യാപകര്‍ക്ക് ഭീഷണി

കൊച്ചി, ജൂണ് 14, 2011 14:21
ഈ അധ്യയന വര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 1.21 ലക്ഷത്തോളം കുട്ടികളുടെ കുറവ്, സംസ്ഥാനത്തെ സ്കൂളുകളില്‍ ആറാം പ്രവൃത്തിദിവസത്തില്‍ നടന്ന കണക്കെടുപ്പ് (തലയെണ്ണല്‍) ഫലങ്ങളിലാണ് വെളിപ്പെടുത്തല്‍. 2010-11 അധ്യയന വര്‍ഷം സംസ്ഥാനത്ത് 1,15,159 കുട്ടികളുടെ കുറവാണുണ്ടായിരുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് മൊത്തം 43.51 ലക്ഷം വിദ്യാര്‍ത്ഥികളുണ്ടായിരുന്നപ്പോള്‍, ഈ വര്‍ഷമത് 42.3 ലക്ഷമായി കുറഞ്ഞു. ആകെ കൊഴിഞ്ഞുപോക്കിന്‍റെ 60 ശതമാനത്തിലധികവും എയ്ഡഡ് സ്കൂളുകളില്‍ നിന്നാണ്. 93000ഓളം കുട്ടികളാണ് എയ്ഡഡ് സ്കൂളുകളില്‍ നിന്നും കൊഴിഞ്ഞുപോയിരിക്കുന്നത്. അതെസമയം,. സര്‍ക്കാര്‍ സ്കൂളുകളില്‍ ഇരുപത്തിയെണ്ണായിരത്തോളം കുട്ടികളാണ് കുറഞ്ഞിരിക്കുന്നത്.

ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിലും ഈ വര്‍ഷം കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ 3.37 ലക്ഷം കുട്ടികളുടെ സ്ഥാനത്ത് ഈ വര്‍ഷം 3.22 ലക്ഷം കുട്ടികളാണുളളത്. എല്‍ പി വിഭാഗത്തിലാണ് കുട്ടികളുടെ എണ്ണത്തില്‍ കൂടുതല്‍ കുറവുളളത്. യുപി ഹൈസ്കൂള്‍ വിഭാഗത്തില്‍ കാര്യമായ കുറവില്ല. പ്ലസ് ടുവിനുളള മാര്‍ക്ക് കൂടി പ്രൊഫഷണല്‍ കോഴ്സ് പ്രവേശന പരീക്ഷക്ക് കണക്കിലെടുക്കുന്നതിനാല്‍ ഒമ്പതാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിലും കാര്യമായ കുറവ് സംഭവിച്ചിട്ടില്ല. അതിനിടെ പുതുതായി സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് അനുമതി നല്‍കാനുളള സര്‍ക്കാര്‍ തീരുമാനം കൊഴിഞ്ഞുപോക്ക് വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന കുറവ് 3000 ഒളം അധ്യാപകരുടെ ജോലിയെയും ബാധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, ഇപ്പോള്‍ നടന്നത് സ്കൂള്‍ തുറന്ന് ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പാണെന്നും ഒരു മാസത്തിനുശേഷം നടക്കുന്ന കണക്കെടുപ്പിനുശേഷമേ അധ്യാപകരെ ബാധിക്കുന്നതിനെക്കുറിച്ച് പറയാനാകുയുളളുവെന്നും ഡിപിഐ ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു. കഴിഞ്ഞ അധ്യയനവര്‍ഷം 2800 ഒളം അധ്യാപര്‍ക്കാണ് ഇതേ ഭീഷണി നേരിടേണ്ടിവന്നത്. ഇവരില്‍ ഭൂരിഭാഗം പേരെയും വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ സ്കൂളുകളില്‍ നിന്നും മറ്റ് സ്കൂളുകളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ചുരുക്കം പേര്‍ അണ്‍ എയ്ഡഡ് സ്കൂളുകളിലേക്കും മാറിയപ്പോള്‍ ബാക്കിയുളളവര്‍ക്ക് ജോലി തന്നെ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍, ഇപ്പോഴുളള 45:1 എന്ന വിദ്യാര്‍ത്ഥി അധ്യാപക അനുപാതം 30:1 എന്ന അനുപാതത്തിലാക്കണമെന്ന് വിവിധ അധ്യാപക സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.
http://thesundayindian.com/ml/story/sharp-fall-in-students-in-kerala3000-teachers-may-go-jobless/14/592/

No comments:

Post a Comment