Wednesday, January 18, 2012

പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍: മലയാള സിനിമയില്‍ മറ്റൊരു വിവാദമുയരുന്നു


ഷാനവാസ്. എസ് | കൊച്ചി, ജനുവരി 18, 2012 15:24
http://thesundayindian.com/ml/story/padmasree-bharat-dr-sarojkumar-sreenivasan-pokes-the-hornets-nest/13/2365/
ശ്രീനിവാസന്‍റെ തിരക്കഥയില്‍ പുറത്തുവന്ന പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍ എന്ന സിനിമ സൂപ്പര്‍താരങ്ങള അതിരുകടന്നു പരിഹസിച്ചതായുള്ള ആരോപണങ്ങള്‍ ശക്തമാകുന്നു. വാഗ്വാദങ്ങളും തമ്മില്‍ത്തല്ലും വിലക്കുകളും സമരങ്ങളും കൊണ്ട് പ്രതിസന്ധിയിലായിരിക്കുന്ന മലയാളസിനിമയെ പ്രമേയം കൊണ്ടുതന്നെ പ്രഹരിക്കുകയാണ് 'പത്മശ്രീ ഭരത് ഡോ.സരോജ്കുമാര്‍'. കോമാളിത്തരവും പരിഹാസവും അതിരുവിട്ട മലയാള സിനിമാമേഖലയില്‍ പുതിയ വിവാദമാണ് 'സരോജ്കുമാര്‍' ഉയര്‍ത്തുന്നത്.

നടനായും തിരക്കഥാകൃത്തായും സംവിധായകനായുമൊക്കെ മലയാള സിനിമയെ അടുത്തറിയുന്ന ശ്രീനിവാസന് സിനിമയിലെ ഒളിച്ചുകളികളെയും താരാധിപത്യത്തെയും കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നത് ശരിയാണെങ്കില്‍ തന്നെയും പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍ എന്ന ചിത്രം സിനിമാവ്യവസായത്തില്‍ പുതിയ പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്ന ആശങ്കയാണുള്ളത്. പ്രതിസന്ധികളുടെ പടുകുഴിയില്‍ നിന്നും പതുക്കെ കരകയറാന്‍ ശ്രമിക്കുന്ന മലയാള സിനിമയില്‍ പുതിയ വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ചേരിതിരിവിനും ചിത്രം വഴിവെക്കുമെന്നാണ് സൂചനകള്‍.

സിനിമാലോകത്തുനിന്ന് ശ്രീനിവാസനെതിരായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. സൂപ്പര്‍താരം മോഹന്‍ലാലിന്‍റെ സുഹൃത്തും മുന്‍കാല ഡ്രൈവറും സിനിമാ നിര്‍മ്മാതാവുമൊക്കെയായ ആന്‍റണി പെരുമ്പാവൂര്‍ ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ എസ്. കുമാറിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായുള്ള വെളിപ്പെടുത്തലാണ് സിനിമയെ പൊതുചര്‍ച്ചകളിലേക്ക് കൊണ്ടുവന്നത്. പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കാനായി ശ്രീനിവാസന്‍ പങ്കെടുത്ത ഒരു ചാനല്‍ പരിപാടിയിലാണ് തനിക്ക് ഭീഷണിയുണ്ടായെന്ന് എസ്.കുമാര്‍ വെളിപ്പെടുത്തിയത്. മോഹന്‍ലാലിനെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് മോശമായ രീതിയില്‍ തന്നോട് സംസാരിച്ചതെന്നും ശ്രീനിവാസനോട് ഇതിനെതിരെ പ്രതികരിക്കുമെന്ന് ആന്‍റണി പറഞ്ഞതായും എസ്.കുമാര്‍ പറഞ്ഞു. സന്തോഷ് പണ്ഡിറ്റിനെ വെച്ച് ശ്രീനിവാസനോട് സാമ്യമുള്ള കഥാപാത്രം ചെയ്ത് താന്‍ പുറത്തിറക്കുമെന്ന് ആന്‍റണി പറഞ്ഞതായും അദ്ദേഹം പറഞ്ഞു. എന്നാല്‍, ചിത്രത്തില്‍ പരിധി വിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ തന്നെയായിരുന്നു ശ്രീനിവാസന്‍. ആരെയും ബോധപൂര്‍വം മോശക്കാരനാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആരെങ്കിലും ഒരാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിനെ അത്ര കാര്യമാക്കുന്നില്ലെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു

2005ല്‍ ശ്രീനിവാസന്‍റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഉദയനാണ് താരം എന്ന ചിത്രത്തിലെ ശ്രീനിവാസന്‍റെ കഥാപാത്രമായ സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാറിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ അരങ്ങിലെത്തിയത്. മലയാള സിനിമയിലെ താരാധിപത്യത്തെയും അതിന്‍റെ മോശം വശങ്ങളെയും വിമര്‍ശിക്കുന്ന ഉദയനാണ് താരം ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളെ കളിയാക്കുന്ന ചിത്രം കൂടിയായിരുന്നിട്ടും അതിലെ ഉദയഭാനു എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാല്‍ തന്നെയായിരുന്നു. അത്തരമൊരു ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് മോഹന്‍ലാലിന്‍റെ അടുത്ത സുഹൃത്തുക്കളും ആരാധകരും ഒരേപോലെ അഭിപ്രായപ്പെട്ടിരുന്നതുമാണ്.

ജനുവരി 14ന് റിലീസ് ചെയ്ത സരോജ്കുമാര്‍ ഉദയനാണ് താരത്തിന്‍റെ രണ്ടാം ഭാഗമല്ലെന്ന് ശ്രീനിവാസന്‍ അവകാശപ്പെടുമ്പോഴും അതേ കഥാപാത്രങ്ങളുടെ തുടര്‍ച്ചയാണ് ചിത്രമെന്ന് പറയാതെ വയ്യ. ഉദയനാണ് താരം എന്ന ചിത്രത്തിലെ അതേ ഭാവത്തിലും രൂപത്തിലുമാണ് സരോജ്കുമാറായി ശ്രീനിവാസന്‍ അവതരിച്ചിരിക്കുന്നത്. അതേപോലെ ഉദയനാണ് താരത്തിലുണ്ടായിരുന്ന മുകേഷ്, ജഗതി ശ്രീകുമാര്‍, സലീംകുമാര്‍ തുടങ്ങിയ താരങ്ങള്‍ അതേ കഥാപാത്രങ്ങളായി സരോജ്കുമാറിലുമുണ്ട്. മോഹന്‍ലാലിനെയും മീനയേയും ഒഴിവാക്കിയപ്പോള്‍, നായികാ സ്ഥാനത്ത് മംമ്ത മോഹന്‍ദാസ് എത്തി. വിനീത് ശ്രീനിവാസന്‍, ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവാഗതനായ സജിന്‍ രാഘവാണ് സംവിധാനം. വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജനാണ് സിനിമ നിര്‍മ്മിച്ചത്.

"സന്തോഷ് പണ്ഡിറ്റ് വികൃതികളുടെ ശ്രീനിവാസന്‍ സ്റ്റൈല്‍" എന്നാണ് സരോജ്കുമാറിനെക്കുറിച്ച് വൈക്കം, ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ അംഗമായ ശ്രീജിത്ത് അഭിപ്രായപ്പെട്ടത്. മോഹന്‍ലാലിനെ മാത്രമല്ല, മമ്മൂട്ടിയേയും പൃഥ്വിരാജിനെയും ഉള്‍പ്പെടെയുള്ള താരങ്ങളെ സിനിമയില്‍ കളിയാക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. "ലെഫ്റ്റ്നന്‍റ് കേണല്‍ പദവി, താരവസതികളിലെ ആദായ നികുതി വകുപ്പ് റെയ്ഡ്, ആനക്കൊമ്പ്, ഇംഗ്ലീഷ് സംസാരിക്കുന്ന നടന്‍, അഭിനേതാക്കള്‍ക്ക് വിലക്ക് എന്നിങ്ങനെ മലയാള സിനിമാ ലോകത്തെയും ആരാധക സംഘടനകളെയും ചെളിവാരിയെറിയാനുള്ള ശ്രീനിവാസന്‍റെ അതിബുദ്ധി ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കുമെന്നും" ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍ താരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുമ്പോള്‍ തന്നെ, മലയാള സിനിമാ ലോകത്ത് ജൂനിയര്‍ സീനിയര്‍ ഭേദമില്ലാതെ അംഗീകരിക്കപ്പെടുന്ന, താര ജാഡകളില്ലാത്ത സിനിമാക്കാരനെന്നാണ് ശ്രീനിവാസന്‍ പൊതുവെ അറിയപ്പെടുന്നത്. ശ്രീനിവാസനില്‍ നിന്നും ഇപ്പോള്‍ വന്നിരിക്കുന്ന ആക്ഷേപ ശരങ്ങള്‍ ഏതുവിധത്തിലുള്ള പ്രതികരണമാകും സൃഷ്ടിക്കുകയെന്ന് പറയാനാവില്ല.

നഴ്സുമാര്‍ മിനിമം വേതനം: 'തല്‍സ്ഥിതി' തുടരുന്നതിലെ കളികള്‍


ഷാനവാസ്.എസ് | കൊച്ചി, ജനുവരി 18, 2012 10:40
http://thesundayindian.com/ml/story/minimum-wages-for-nurses-who-stopped-wage-reforms/13/2362/

ഏതൊരു സ്ഥാപനത്തിലെയും തൊഴിലാളിയുടെ ന്യായമായ അവകാശമാണ് മിനിമം വേതനമെന്നത്. ഒരു തൊഴിലാളിക്ക് വാഗ്‌ദാനം ചെയ്യപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായ വേതനം ലഭ്യമാക്കേണ്ടത് തൊഴില്‍ സ്ഥാപനത്തിന്‍റെ ഉത്തരവാദിത്വവും അത് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ടത് അതാത് സര്‍ക്കാരിന്‍റെയും നിയമ വ്യവസ്ഥകളുടെയും കടമയുമാണ്. എന്നാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ എല്ലാവരും ചേര്‍ന്ന് മിനിമം വേതനം നല്‍കാതിരിക്കുക മാത്രമല്ല അതാവശ്യപ്പെടുന്നവരെ ശാരീരകവും മാനസികവുമായി പീഡീപ്പിക്കുക കൂടി ചെയ്യുന്നതായാണ് കേരളത്തിലെ നേഴ്സുമാരുടെ സമരം വ്യക്തമാക്കുന്നത്. സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുക, ജോലി സമയം ക്ലിപ്തപ്പെടുത്തുക, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാര്‍ സമരം നടത്തുന്നത്.

സ്വകാര്യാശുപത്രികളില്‍ നേഴ്സുമാരുടെ വേതനവും ആനുകൂല്യങ്ങളും പരിഷ്കരിക്കുകയും ഉറപ്പാക്കുകയും ചെയ്യുന്ന നിയമങ്ങളും വ്യവസ്ഥകളും കേരളത്തിലില്ലാത്തതിനാലാണ് ഇത്തരത്തില്‍ സമരം ചെയ്യേണ്ടിവരുന്നതെന്ന് ചിന്തിക്കരുത്. ഒരുപിടി നിയമങ്ങളും വ്യവസ്ഥകളും വേതന പരിഷ്കരണ സംവിധാനങ്ങളും നമുക്കിവിടെയുണ്ട്. എന്നാല്‍ വൈകിപ്പോകുന്ന സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കൊപ്പം അത് നടപ്പാക്കാന്‍ കാണിക്കുന്ന ശുഷ്കാന്തിയില്ലായ്മയും സര്‍ക്കാര്‍ തീരുമാനങ്ങളെ പാടെ അവഗണിക്കുന്നവരും അതിനെതിരെ കേസ് നടത്തുന്നവരും സ്റ്റേ വാങ്ങുന്നവരും ചേര്‍ന്ന് പലപ്പോഴും ഇത്തരം ഉത്തരവുകളെയും വ്യവസ്ഥകളെയും അക്ഷരകൂട്ടങ്ങള്‍ക്കുള്ളില്‍ തന്നെ ഒതുക്കിതീര്‍ക്കുകയാണ്. നീതിനിര്‍വഹണത്തില്‍ കൃത്യത പാലിക്കേണ്ട കോടതികളാകട്ടെ കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ വര്‍ഷങ്ങള്‍ തന്നെ എടുക്കുമ്പോള്‍ നീതി നിഷേധത്തിന്‍റെ ദൂഷിതവലയം പൂര്‍ണമാവുന്നു.

നേഴ്സുമാരുടെ മിനിമം വേതനം നടപ്പാക്കാന്‍ 1990ലാണ് ആദ്യമായി കമ്മിറ്റി രൂപീകരിക്കുന്നത്. 1994ല്‍ കമ്മിറ്റി തീരുമാനങ്ങള്‍ പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാര്‍ പുതുക്കിയ മിനിമം വേതനവും പ്രഖ്യാപിച്ചു. എന്നാല്‍ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അതിനെതിരെ കേസ് വന്നു എന്നതാണ് വിചിത്രമായ സത്യം. ഒടുവില്‍ ആറുവര്‍ഷത്തെ ഇടവേളക്കു ശേഷം കേസ് തീര്‍പ്പാക്കിയ 2000ലാണ് 1990ല്‍ ലഭിക്കേണ്ട മിനിമം വേതനം ലഭിക്കുന്നത്. ഒരുപക്ഷേ 1994ല്‍ എങ്കിലും ലഭിക്കാമായിരുന്ന ന്യായമായ അവകാശത്തിനായി 2000 വരെയുള്ള കാത്തിരിപ്പ്.

നേഴ്സുമാരുടേതുള്‍പ്പെടെയുള്ളവരുടെ മിനിമം വേതനം പരിഷ്കരിച്ചതു പ്രഖ്യാപിച്ചുകൊണ്ടുള്ള ഏറ്റവും പുതിയ സര്‍ക്കാര്‍ വിജ്ഞാപനം ഉണ്ടായത് 2009ലാണ്. 2009 ഡിസംബര്‍ 16ന് കേരള സര്‍ക്കാര്‍ തൊഴിലും പുനരധിവാസവും (ഇ) വകുപ്പ് പ്രകാരം പുറപ്പെടുവിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, ഫാര്‍മസികള്‍ ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് നല്‍കേണ്ട കുറഞ്ഞ കൂലി നിരക്കിനെക്കുറിച്ച് പ്രഖ്യാപിച്ചത്. അതിന് 2009 ജൂണ്‍ മാസം ഒന്നുമുതല്‍ ആറുമാസത്തെ മുന്‍കാല പ്രാബല്യവും പ്രഖ്യാപിച്ചിരുന്നു.

വിജ്ഞാപനത്തിലെ നേഴ്സുമാരുടെ പ്രതിമാസ വേതന വ്യവസ്ഥകള്‍ ഇങ്ങനെയാണ്.

  • ഗ്രൂപ്പ് എ- നേഴ്സിംഗ് സൂപ്രണ്ട് (ബിഎസ്.സി നേഴ്സിംഗും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ജനറല്‍ നേഴ്സിംഗും പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയവും), മൈക്രോ ബയോളജിസ്റ്റ് ഗ്രേഡ് ഒന്ന് (ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും), ഫാര്‍മസി സൂപ്രണ്ട് (ഫാര്‍മസി ബിരുദവും/ഡിപ്ലോമയും ആറു വര്‍ഷത്തെ പ്രവൃത്തി പരിചയവും) എന്നിവര്‍ക്ക് 5610-6810 രൂപ.
  • ഗ്രൂപ്പ് ബി- സ്റ്റാഫ് നേഴ്സ് (ബിഎസ്.സി നേഴ്സിംഗ്), അസിസ്റ്റന്‍റ് നേഴ്സിംഗ് സൂപ്രണ്ട് (ബിഎസ്.സി നേഴ്സിംഗും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ജനറല്‍ നേഴ്സിംഗും പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയവും), ട്യൂട്ടര്‍ നേഴ്സ്, ഹെഡ് നേഴ്സ്, സിസ്റ്റര്‍-ഇന്‍-ചാര്‍ജ് തുടങ്ങിയവര്‍ക്ക് 5310-6460 രൂപ.
  • ഗ്രൂപ്പ് സി- സ്റ്റാഫ് നേഴ്സ് (ജനറല്‍ നേഴ്സിംഗ്), നേഴ്സിംഗ് അസിസ്റ്റന്‍റ്-സ്പെഷ്യല്‍ ഗ്രേഡ് (12 വര്‍ഷത്തിലധികം സര്‍വീസ് ഉള്ളവര്‍) തുടങ്ങിയവര്‍ക്ക് 5100-6200 രൂപ.
  • ഗ്രൂപ്പ് ഡി- നേഴ്സിംഗ് അസിസ്റ്റന്‍റ്-ഗ്രേഡ് ഒന്ന് (മിനിമം പത്ത് വര്‍ഷം സര്‍വീസുള്ളവര്‍) തുടങ്ങിയവര്‍ക്ക് 5040-6140 രൂപ.
  • ഗ്രൂപ്പ് ഇ- നേഴ്സിംഗ് അസിസ്റ്റന്‍റ് രണ്ടാം ഗ്രേഡ് (അഞ്ച് വര്‍ഷത്തില്‍ കൂടുതലും ഏഴ് വര്‍ഷത്തില്‍ താഴെയും സര്‍വീസുള്ളവര്‍) 4770-5795 രൂപ.
  • ഗ്രൂപ്പ് എഫ്- നേഴ്സിംഗ് എയ്ഡ്/ നേഴ്സിംഗ് അസിസ്റ്റന്‍റ് മൂന്നാം ഗ്രേഡ് (അഞ്ച് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവര്‍) 4630-5630 രൂപ.
എംബിബിഎസ്, എം ഡി (ജനറല്‍ മെഡിസിന്‍) വിഭാഗത്തിലെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്ന 20 കിടക്കകള്‍ വരെയുള്ള പ്രൈമറി കെയര്‍ സെന്‍ററിലെ നേഴ്സുമാര്‍ക്കാണ് മുന്‍പറഞ്ഞ വേതന വ്യവസ്ഥകള്‍ ലഭ്യമാക്കേണ്ടത്. സ്പെഷ്യാലിറ്റി സെന്‍റര്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി സെന്‍റര്‍, സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മിനിമം വേതനത്തിനു പുറമേ അതാതു കാലങ്ങളില്‍ അവര്‍ക്കു നല്‍കുന്ന അടിസ്ഥാന വേതനത്തിന്‍റെ 10 ശതമാനം, 15 ശതമാനം, 20 ശതമാനം, 30 ശതമാനം വരുന്ന തുക അധിക അലവന്‍സായും നല്‍കേണം. ഇതിനൊപ്പം അടിസ്ഥാന വേതനത്തിനും അധിക അലവന്‍സിനും പുറമേ സംസ്ഥാന ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഓരോ മാസവും പ്രസിദ്ധീകരിക്കുന്ന 1998-99=100 എന്ന ഉപഭോക്തൃ വിലസൂചികയിലെ അതത് ജില്ലാ കേന്ദ്രത്തിന്‍റെ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സൂചികയില്‍ 130ന് മേല്‍ വര്‍ധിക്കുന്ന ഓരോ പോയിന്‍റിനും പ്രതിമാസം 26.65 രൂപ നിരക്കില്‍ ക്ഷാമബത്തയും നല്‍കണം.

ഇങ്ങനെ മിനിമം വേതനം, അധിക അലവന്‍സ്, ക്ഷാമബത്ത, സര്‍വീസ് വെയിറ്റേജ്, ദിവസ വേതനം, ഉയര്‍ന്ന വേതനം എന്നിങ്ങനെ നേഴ്സുമാരുടെ സേവന, വേതന ആനുകൂല്യങ്ങളെക്കുറിച്ച് വളരെ വിശദമായി തന്നെ വിജ്ഞാപനത്തില്‍ പറയുന്നു. വിജ്ഞാപനപ്രകാരമുള്ള വേതന നിരക്കുകളേക്കാള്‍ ഉയര്‍ന്ന വേതനം ഈ മേഖലയില്‍ ഏതെങ്കിലും തൊഴിലാളികള്‍ക്ക് ഇപ്പോള്‍ നല്‍കുന്നുണ്ടെങ്കില്‍ അത്തരം തൊഴിലാളികള്‍ക്ക് അപ്രകാരമുള്ള ഉയര്‍ന്ന വേതന നിരക്ക് തുടര്‍ന്നും നല്‍കേണ്ടതാണെന്നും വിജ്ഞാപനം പറഞ്ഞുവെക്കുന്നു.

എന്നാല്‍ മുകളില്‍ പറഞ്ഞിരിക്കുന്ന വിജ്ഞാപനവും ചട്ടങ്ങളും നിയമങ്ങളുമെല്ലാം ഇനിയും അന്തിമ തീരുമാനമാകാതെ സര്‍ക്കാരിന്‍റെയും കോടതിയുടേയും കനിവ് തേടുകയാണെന്നതാണ് വാസ്തവം. 2009 ഡിസംബര്‍ 16ന് ആറുമാസത്തെ മുന്‍കാല പ്രാബല്യത്തോടെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെതിരെ പല സംഘടനകളില്‍ നിന്നും വിഭാഗങ്ങളില്‍ നിന്നുമായി ഹൈക്കോടതിയില്‍ കേസ് വന്നു. ഡോക്ടര്‍മാരും അവരുടെ പല സംഘടനകളും, സ്വകാര്യ ആശുപത്രികളും മാനേജ്മെന്‍റും അവരുടെ പല സംഘടനകളും ഉള്‍പ്പെടെ വിവിധ മെഡിക്കല്‍സ്ഥാപനങ്ങളായിരുന്നു നാല്‍പ്പതോളം വരുന്ന കേസുകളുടെ പിന്നില്‍. അങ്ങനെ രണ്ട് വര്‍ഷം പിന്നിടുമ്പോഴും സര്‍ക്കാര്‍ ഉത്തരവ് സംബന്ധിച്ച് ഇനിയും അന്തിമ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയിലെ ഈ കേസുകള്‍ ചൂണ്ടിക്കാണിച്ചും സ്റ്റേയുടെ പേര് പറഞ്ഞും സ്വകാര്യ ആശുപ്രതികളും മാനേജ്മെന്‍റും മിനിമം വേതനമെന്ന തൊഴിലാളികളുടെ അവകാശത്തെ നിഷേധിക്കുകയാണ്. സ്ഥിര ജോലിക്കാര്‍ക്ക് കൃത്യമായ വേതനവും ആനുകൂല്യങ്ങളും നല്‍കേണ്ടി വരുമെന്നതിനാല്‍ കരാറടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമിക്കുകയെന്ന കുടില തന്ത്രമാണ് ഭൂരിഭാഗം സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

മിനിമം വേതന പരിഷ്കരണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ബന്ധപ്പെട്ട മാനേജ്മെന്‍റുകളെ കൂടി അതിന്‍റെ പ്രക്രിയകളില്‍ ഉള്‍പ്പെടുത്താറുണ്ട്. അപ്രകാരം കമ്മിറ്റിയുടെ വ്യവസ്ഥകളെല്ലാം തന്നെ മാനേജ്മെന്‍റുകളുടെ അറിവും അംഗീകാരവും ഉള്ളതായിരിക്കും. എന്നിട്ടും വിജ്ഞാപനത്തിനൊടുവില്‍ അതിനെതിരെ കേസിനു പോകാനും സ്റ്റേ വാങ്ങാനും മാനേജ്മെന്‍റുകള്‍ തയ്യാറെടുക്കുന്നു എന്നതാണ് വിചിത്രം. വേതന പരിഷ്കരണത്തിന് ചുമല്‍കൊടുക്കുന്നവരും (പരോക്ഷമായി സര്‍ക്കാര്‍) മാനേജ്മെന്‍റും തമ്മിലുള്ള വൃത്തികെട്ട പൊറാട്ട് നാടകമാണ് ഇവിടെ അരങ്ങേറുന്നത്. അതിന് കോടതികളും കൂടി അറിഞ്ഞോ അറിയാതെയോ കൂട്ടുനില്‍ക്കുന്നുവെന്നു.

1990ലും 1994ലും സംഭവിച്ചതു തന്നെയാകുമോ 2009ലെ വേതന പരിഷ്കരണത്തിന്‍റെ കാര്യത്തിലും സംഭവിക്കുന്നതെന്ന ആശങ്കയിലാണ് അര്‍ഹതപ്പെട്ട ആനുകൂല്യത്തിനായി വിലപിക്കുന്ന നേഴ്സുമാര്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ 25,000-30,000 രൂപ വരെ നേഴ്സുമാര്‍ക്ക് ശമ്പളം ലഭ്യമാകുമ്പോള്‍, സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ക്ക് 3000 രൂപ പോലും തികച്ചു കിട്ടുന്നില്ലെങ്കിലും പകലെന്നോ, രാത്രിയെന്നോ ഭേദമില്ലാതെ ഡ്യൂട്ടി സമയത്തിന് ഒട്ടും കുറവില്ല. സര്‍ക്കാര്‍ വേതനപരിഷ്കാരങ്ങള്‍ കൊണ്ടുവന്ന 2009ലെയും ഇപ്പോഴത്തെയും ജീവീത, വിലനിലവാര സാഹചര്യങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും ഒന്നുമില്ലാത്തതിനേക്കാള്‍ ഭേദമാണല്ലോ എന്തെങ്കിലുമുള്ളത്.