Tuesday, September 30, 2014

കൊച്ചിയില്‍ പോസ്റ്റ്മാന്റെ പേരിലും റോഡ്

September 30, 2014 - http://tvnew.in/news/54491.html - http://tvnew.in/news/50400.html

postman-roadകൊച്ചി: മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്ക്കറിന്റെയും പേരുകളില്‍ റോഡുകളുള്ള നാട്ടില്‍ പോസ്റ്റ്മാന്റെ പേരിലും ഒരു റോഡ്. കൊച്ചി തോപ്പുംപടിയിലാണ് പി.എം ചാക്കോയെന്ന പോസ്റ്റ്മാനോടുള്ള ആദര സൂചകമായി റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിരിക്കുന്നത്.
സ്വാതന്ത്ര്യസമരത്തിന്റെ വിപ്ലവവീര്യം തലയ്ക്കുപിടിച്ച നാളിലാണ് ചേര്‍ത്തലക്കാരനായ പി.എം ചാക്കോയെ കൊച്ചിയില്‍ അഞ്ചലോട്ടക്കാരനായിരുന്ന പിതാവും ജ്യേഷ്ഠനും നിര്‍ബന്ധിച്ച് സര്‍വ്വീസില്‍ കൊണ്ടുവന്നത്. പതിനാലാമത്തെ വയസില്‍ സര്‍വ്വീസിലെത്തിയ ചാക്കോയുടെ പിന്നീടുള്ള ഓട്ടം കൊച്ചിക്കാര്‍ക്കു വേണ്ടിയായിരുന്നു.
പശ്ചിമ കൊച്ചിയും ഇടക്കൊച്ചിയും മുതല്‍ ചെല്ലാനം വരെ ദിവസവും നാല്‍പ്പത് അന്‍പത് കിലോമീറ്ററുകള്‍. എഴുത്തും മണിയോര്‍ഡറുകള്‍ക്കുമൊപ്പം, ജനനവും, മരണവും വാര്‍ത്തയും വിശേഷങ്ങളുമൊക്കെ നാട്ടുകാര്‍ അറിഞ്ഞത് ചാക്കോയിലൂടെയായിരുന്നു. പള്ളുരുത്തി പോസ്റ്റല്‍ ഓഫീസില്‍ നിന്നു 1979ല്‍ വിരമിക്കുന്നതുവരെ ഇത് തുടര്‍ന്നതായി മകന്‍ ജോസ് തമ്പി പറഞ്ഞു.
മറവി ബാധിച്ചെങ്കിലും ചാക്കോയുടെ ജോലിയിലുള്ള കണിശതയെ ഓര്‍ത്തെടുക്കുന്നുണ്ട് അദ്ദേഹത്തിന്റെ പത്‌നി അന്നമ്മ ചാക്കോ. 1987ല്‍ 71ാം വയസിലായിരുന്നു ചാക്കോയുടെ മരണമെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹത്തിന്റെ പേരിലൊരു റോഡ് എന്ന ആശയം നാട്ടുകാരും സുഹൃത്തുക്കളും മുന്നോട്ടുവെച്ചത്. കൗണ്‍സിലറായിരുന്ന കെ.ജെ മാക്‌സി ഇക്കാര്യം ഉന്നയിക്കുകയും 2004ല്‍ കോര്‍പ്പറേഷന്‍ അത് അംഗീകരിക്കുകയും ചെയ്തു. സംസ്ഥാനത്ത്, ഒരു പോസ്റ്റമാന്റെ പേര് പൊതു റോഡിന് നല്‍കിയ ഏക സംഭവവും ഇതാണ്.
ഫേസ്ബുക്ക്, വാട്ട്‌സ് അപ്പ് സന്ദേശങ്ങളിലേക്ക് ജീവിതം പറിച്ചുനട്ട പുതു തലമുറയോടുള്ള ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ റോഡ്. അഞ്ചലോട്ടക്കാരനില്‍ നിന്ന് പോസ്റ്റ്മാനിലെക്കെത്തിയ ആശയ വിനിമയ സംവിധാനത്തിന്റെയും അവയ്ക്ക് സമൂഹത്തിലുണ്ടായിരുന്ന സ്വാധീനത്തിന്റെയും ചരിത്രമാണ് ഇത് പറഞ്ഞുതരുന്നത്.

Tuesday, September 9, 2014

ഒരു നേരത്ത അന്നം പോലുമില്ലാതെ തെരുവിലെ ഓണം

September 7, 2014 - http://tvnew.in/news/50617.html

street-onamകൊച്ചി: ആഘോഷത്തിന്റെ ധൂര്‍ത്തുകളില്‍ നാടും നഗരവും മുങ്ങുമ്പോള്‍ സന്തോഷത്തിന് മറുവഴി ഇല്ലാതെ ചിലര്‍. തെരുവിലെ ചില ജീവിതങ്ങളാണ് ആഘോഷനാളില്‍ ഒരു നേരത്ത അന്നം പോലും ലഭിക്കാതെ പട്ടിണി അനുഭവിക്കുന്നത്.  നാടും നഗരവും ഓണാഘോഷത്തില്‍ മതിമയങ്ങുമ്പോള്‍, ആഘോഷത്തിന്റെ ചെറു നിമിഷം പോലും സ്വന്തമായില്ലാത്ത ചില ജീവിതങ്ങള്‍. ഓണപ്പാട്ടുകളോ, പൂവിളികളോ, പുത്തന്‍ വസ്ത്രങ്ങളോ ഇല്ലാതെ ഒരു നേരത്തെ അന്നത്തിനായി യാചിക്കുന്നവര്‍.
പറയാനേറേയുണ്ട്… പക്ഷേ കേള്‍ക്കാന്‍ ആരുമില്ലെങ്കില്‍ എന്ത് ചെയ്യാന്‍… ജോലിയും കാശും ഉണ്ടായിരുന്നപ്പോള്‍ എല്ലാവരും ഉണ്ടായിരുന്നു, കൂട്ടുകാരും വീട്ടുകാരും… എന്നാല്‍ ആരോഗ്യവും സമ്പാദ്യവുമെല്ലാം ക്ഷയിച്ച നാളില്‍, തെരവിലേക്ക് ഇറങ്ങിയപ്പോള്‍ ഒറ്റയ്ക്കായിരുന്നു.
വീടുകളിലും, ചെറുതും വലുതുമായ ഹോട്ടലുകളിലും ഒരുക്കുന്ന ഓണസദ്യയില്‍ മിച്ചം വന്ന വറ്റുകള്‍ ഇലയില്‍ പൊതിഞ്ഞ് വലിച്ചെറിയുമ്പോള്‍ ഒന്നോര്‍ക്കുക. ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവില്‍ ഇപ്പോഴും ചില ജീവിതങ്ങള്‍ കൈ നീട്ടുന്നുണ്ട്.

Sunday, September 7, 2014

പൂക്കളങ്ങള്‍ക്ക് പൂര്‍ണ്ണതയേകാന്‍ ഓണത്തപ്പന്‍മാര്‍ തയ്യാറായി

September 6, 2014

onathappanകൊച്ചി: പൂക്കളങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കാന്‍ ഓണത്തപ്പന്‍മാര്‍ തയ്യാറായിക്കഴിഞ്ഞു. ഓണത്തിന് തൃക്കാക്കരയപ്പനെ വീടിനുള്ളിലേക്ക് ആനയിക്കുന്നതിന്റെ പ്രതീകമായാണ് ഓണത്തപ്പനെ പൂക്കളങ്ങളില്‍ ഒരുക്കുന്നത്. തൃപ്പൂണിത്തുറ ഏരൂരിലെ അമ്പതോളം കുടുംബങ്ങളില്‍ നിന്നാണ് ഓണത്തപ്പന്മാര്‍ വിപണിയിലെത്തുന്നത്.
തൃക്കാക്കരയപ്പന്റെ പ്രതിരൂപമായാണ് ഓണത്തപ്പനെ നിര്‍മ്മിക്കുന്നത്. കളിമണ്ണില്‍ ചെയ്‌തെടുക്കുന്ന രൂപങ്ങള്‍ക്ക് ചുവന്ന നിറം നല്‍കി ഭംഗി വരുത്തും. ഓണത്തപ്പനൊപ്പം, ഉരല്‍, ചിരവ, അരകല്ല്, മുത്തി, നിലവിളക്ക് എന്നിങ്ങനെ ചെറുരൂപങ്ങളും ഉണ്ടാകും. ഓണത്തിന് തൃക്കാക്കരയപ്പനെ വീടിനുള്ളിലേക്ക് ആനയിക്കുന്നതിന്റെ പ്രതീകമായാണ് ഇവ പൂക്കളത്തില്‍ ഒരുക്കുന്നത്. മഴയില്‍ കുതിര്‍ന്ന് മണ്ണില്‍ തന്നെ ഇവ അലിഞ്ഞുചേരണമെന്നാണ് വിശ്വാസം.
തൃപ്പൂണിത്തുറ ഏരൂരിലെ അമ്പതോളം കുടുംബങ്ങളാണ് പരമ്പരാഗതമായി ഓണത്തപ്പന്മാരെ നിര്‍മ്മിക്കുന്നത്. സെറ്റിന് നൂറ് രൂപ മുതലാണ് വില. തൃപ്പൂണിത്തുറയാണ് പ്രധാന വിപണന കേന്ദ്രം. എന്നാല്‍ കളിമണ്ണ് ലഭിക്കാത്തത് പലരെയും ഈ മേഖലയില്‍ നിന്ന് അകറ്റിയിട്ടുണ്ട്.